കൊച്ചി: അന്യായമായ സിമന്റ് വിലവർധന നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സിമന്റ് കട്ടയ്ക്കും സിമന്റ് ടൈലുകൾക്കും വില കൂടുമെന്ന് ഓൾ കേരള സിമന്റ് ബ്രിക്സ് ടൈൽസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിമന്റ് ഇഷ്ടികയ്ക്ക് ഒന്നിന് ഒരു രൂപയും സിമന്റ് ടൈലുകൾക്ക് നാല് രൂപയിലധികം കൂടുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഒരു ചാക്ക് സിമന്റിന് 60 മുതൽ 70 രൂപ വരെയാണ് കൂടിയിരിക്കുന്നത്. മഴക്കാലമായതോടെ സിമന്റിന് ഡിമാന്റും കുറഞ്ഞു. ഇത് മുന്നിൽ കണ്ട് സിമന്റ് ഉൽപാദകർ കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടിയിരിക്കുകയാണ ഈ സാഹചര്യത്തിൽ സിമന്റ് വില വർധന പിടിച്ചുനിർത്താൻ തമിഴ്നാട് സർക്കാർ സ്വീകരിച്ച മാർഗങ്ങൾ കേരളവും മാതൃകയാക്കണം. മറ്റ് വൻകിട സിമന്റ് കന്പനികളുടെ ഉത്പന്നങ്ങളേക്കാൾ 60 മുതൽ 70 രൂപവരെ വില കുറവിൽ തമിഴ്നാട് സർക്കാർ ‘അമ്മ’ സിമന്റ് നേരിട്ട് മാർക്കറ്റിലെത്തിക്കുന്നു. ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തി സിമന്റ് വിലവർധനയ്ക്കു തടയിടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബിജു പാലാൽ, സെക്രട്ടറി ജോബി ഏബ്രഹാം, വർഗീസ് ജെ. ആലുക്കൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സിമന്റ് കട്ടയ്ക്കും ടൈലിനും വില കൂടുമെന്ന് സിമന്റ് ബ്രിക്സ് ടൈൽസ് മാനുഫാക്ചേഴ്സ് അസോ.
02:11 AM Jun 23, 2018 | Deepika.com