കാസർഗോഡ്: കാസർഗോഡ് ജില്ലയ്ക്കെതിരായ റെയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ചു കാസർഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ കാസർഗോട്ട് ട്രെയിൻ തടഞ്ഞു. പുതുതായി സർവീസ് തുടങ്ങിയ കൊച്ചുവേളി- മംഗളുരു അന്ത്യോദയ എക്സ്പ്രസാണ് എംഎൽഎ അപായച്ചങ്ങല വലിച്ചു നിർത്തിയത്.
ഇന്നലെ രാവിലെ കണ്ണൂരിൽനിന്ന് അന്ത്യോദയ എക്സ്പ്രസിൽ കയറിയ എംഎൽഎ എട്ടോടെ കാസർഗോട്ട് എത്താറായപ്പോൾ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചു. തുടർന്ന് അരമണിക്കൂറോളം മുസ്ലിം ലീഗ് പ്രവർത്തകർ ട്രെയിന് മുന്പിൽ കുത്തിയിരുന്നു തടഞ്ഞുവച്ചു സമരം നടത്തി.
അന്ത്യോദയ എക്സ്പ്രസ് അടക്കം കാസർഗോഡ് സ്റ്റേഷൻ വഴി കടന്നു പോകുന്ന ആറ് എക്സ്പ്രസ് ട്രെയിനുകൾക്കു കാസർഗോഡ് ജില്ലയിൽ സ്റ്റോപ്പില്ലെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. പ്രധാന ട്രെയിനുകൾക്ക് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നു റെയിൽവേ അധികൃതരോടു നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും റെയിൽവേ കാസർഗോഡിനെ നിരന്തരം അവഗണിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. പ്രതിഷേധ സമരത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, പി.ബി. അബ്ദുൾ റസാഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധം: എംഎൽഎ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി
02:11 AM Jun 23, 2018 | Deepika.com