തളിപ്പറമ്പ്: പരാതിയും എഫ്ഐആറും ഒരാളുടെ പേരിലും കേസ് മറ്റൊരാൾക്കെതിരേയും. തളിപ്പറന്പ് പോലീസിന്റെ വിചിത്ര നടപടിയിൽ പോലീസ് കംപ്ലയിന്റ് അഥോറിറ്റിയും മനുഷ്യാവകാശ കമ്മീഷനും കണ്ണൂർ ജില്ലാ പോലീസ് മേധാവിയോടു വിശദീകരണം തേടി.
തളിപ്പറമ്പ് ഡിവൈഎസ്പിക്കു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് ലഭിച്ച ഒരു പരാതിയിലാണു ഞെട്ടിക്കുന്ന സംഭവം. നരിക്കോട് സ്വദേശിയായ മനോജിനെതിരായ പരാതിയിൽ എഫ്ഐആർ രജിസ്റ്റര്‍ചെയ്ത പോലീസ് മുയ്യം വരഡൂല്‍ ലൗഷോറിലെ എ.വി. രവീന്ദ്രന്റെ പേരിലാണു കേസെടുത്തത്. അകാരണമായി കേസെടുത്തതിനെതിരേ രവീന്ദ്രൻ പോലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുകയായിരുന്നു. ഇതുസംബന്ധിച്ചു തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയിയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തൃച്ചംബരത്തെ പത്മന് കോഴൂരിന്റെ പരാതിയിലാണു നരിക്കോട്ടെ മനോജിനെതിരേ തളിപ്പറമ്പ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. മനോജ് വാഹനത്തിലെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ചീത്തപറഞ്ഞുവെന്നുമായിരുന്നു പത്മന്റെ പരാതി. ഇതുസംബന്ധിച്ചു പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കുകയുംചെയ്തു. എന്നാൽ, മൂന്നുദിവസം കഴിഞ്ഞപ്പോൾ രവീന്ദ്രനോട് തളിപ്പറമ്പ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണു നിങ്ങളുടെ പേരില്‍ കേസുണ്ടെന്നും ജാമ്യം എടുക്കണമെന്നും പോലീസ് പറഞ്ഞത്.
തനിക്കെതിരേ യാതൊരു കേസുമില്ലെന്നും വിശദവിവരം അറിയണമെന്നും പറഞ്ഞ രവീന്ദ്രനെ മണിക്കൂറുകളോളം സ്റ്റേഷനില്പിടിച്ചുനിര്ത്തുകയും പിന്നീട് ഭാര്യ ഉള്‍പ്പെടെയുള്ള രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. തനിക്കെതിരേയുള്ള കേസിനെക്കുറിച്ച് അറിയാൻ രവീന്ദ്രന് പിന്നീട് വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിച്ചപ്പോഴാണ് എഫ്ഐആര്‍ മനോജിന്റെ പേരിലാണെന്ന് അറിയുന്നത്. തുടര്‍ന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി.
തളിപ്പറമ്പിലെ ഡോ.കുഞ്ഞമ്പുനായരുടെ സ്വത്ത് സംരക്ഷണത്തിനും മകന് ബാലകൃഷ്ണന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിനുമായി രൂപം നല്കിയ കര്‍മസമിതിയുടെ കണ്‍വീനറാണ് മനോജിനെതിരേ പരാതി നല്കിയ പത്മന്. സ്വത്തു തട്ടിപ്പ് കേസിലെ പ്രതിയെന്നാരോപിച്ചു തൃച്ചംബരത്തെ പുതിയവീട്ടില്‍ അനിലിനെതിരേ തളിപ്പറമ്പ് പോലീസ് നേരത്തെ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. അനിലിന്റെ സുഹൃത്തായതിനാലാണു മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നതെന്നാണു രവീന്ദ്രന്റെ പരാതി. അനിലിന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്ഐആര്‍ ഉള്‍പ്പെടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നരിക്കോട്ടെ മനോജിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ തനിക്കെതിരേ കേസെടുത്തതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന രവീന്ദ്രന്റെ പരാതിയിലാണ് പോലീസ് കംപ്ലയിന്റ് അഥോറിറ്റിയും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരിക്കുന്നത്. കേസിൽ കുറ്റപത്രം നല്‍കിയതിനെത്തുടര്‍ന്ന് രവീന്ദ്രന് സമന്‍സ് ലഭിച്ചിരിക്കുകയാണിപ്പോൾ.
പരാതിയും എഫ്ഐആറും ഒരാൾക്കെതിരേ; കേസെടുത്തത് മറ്റൊരാളുടെ പേരിൽ
02:11 AM Jun 23, 2018 | Deepika.com