തിരുവനന്തപുരം: ഹിന്ദുവിരുദ്ധയെന്ന് മുദ്രകുത്തി ഗൗരിലങ്കേഷിന്റെ കൊലപാതകം ഒരു വിഭാഗം ആഘോഷമാക്കുകയാണെന്നും കൊലയാളിക്ക് കിട്ടുന്ന പിന്തുണ ഭീതിജനകമാണെന്നും ഗൗരിലങ്കേഷിന്റെ സഹോദരിയും ചലച്ചിത്ര സാംസ്കാരിക പ്രവർത്തകയുമായ കവിതാലങ്കേഷ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദ് അലി എൻഡോവ്മെന്റ് അവാർഡ് ഗൗരിലങ്കേഷിന് വേണ്ടി സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
ആരോപിക്കപ്പെടുന്നതുപോലെ ഗൗരി ഹിന്ദുവിരുദ്ധയല്ല. തികഞ്ഞ മതേതരവാദിയായിരുന്നു. ഗണേശചതുർത്ഥിയും ബക്രീദും ക്രിസ്മസും തുല്യപ്രാധാന്യത്തോടെ ആഘോഷിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വ്യവസ്ഥാപിത മതത്തിനല്ല, ആത്മീയതയ്ക്കാണ് ഗൗരി പ്രധാന്യം നൽകിയിരുന്നത്. മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ ശക്തിയായി എതിർത്തിരുന്നു. ആർഎസ്എസ് പോലുള്ള സംഘടന മതേതര ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് വിശ്വസിച്ചിരുന്നു. ഗൗരി ഭൂമിയിൽ ഇല്ലെങ്കിലും ആ സ്ഥാനത്ത് ആയിരം ഗൗരിമാർ ഉയർത്തെഴുന്നേൽക്കുന്നതിൽ സന്തോഷമുണ്ടെന്നും കവിതലങ്കേഷ് പറഞ്ഞു.
ചടങ്ങിൽ കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. സംവിധായകൻ കമൽ കെടിഡിസി ചെയർമാൻ എം. വിജയകുമാർ, കർണാടകത്തിലെ സാഹിത്യകാരൻ ഗുരുശാന്ത്, ഭഗീരഥൻപിള്ള, തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ഒ.ജി. ഒലീന, കെ.എം. റാബിയ ബീവി, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സി. ഗൗരിദാസൻനായർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എസ്. രഘുലാൽ സ്വാഗതവും പ്രഫ. എ. സുഹൃത്കുമാർ നന്ദിയും പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലയാളിക്കു കിട്ടുന്ന പിന്തുണ ഭീതിജനകം: കവിതാലങ്കേഷ്
02:11 AM Jun 23, 2018 | Deepika.com