കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ (48) കൊച്ചി പോലീസിനു വിട്ടുകൊടുത്തു. കഴിഞ്ഞദിവസം പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച പ്രൊഡക്ഷൻ വാറൻഡിനെത്തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയശേഷമാണു പ്രതിയെ വിട്ടുകൊടുത്തത്. ട്രെയിൻമാർഗം രാത്രി പതിനൊന്നോടെ പ്രതിയുമായി പോലീസ് സംഘം കൊച്ചിയിലേക്കു യാത്രതിരിച്ചു.
തിങ്കളാഴ്ച കൊച്ചിയിലെത്തും. പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നുള്ള മൂന്നംഗ പോലീസ് സംഘമാണു ഡൽഹിയിലെത്തിയത്. പ്രതിയെ വ്യാഴാഴ്ച വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു.
കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. നാട്ടിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട് അഥോറിട്ടി ജീവനക്കാർ തടഞ്ഞുവച്ചശേഷം ഡൽഹി പോലീസിനു കൈമാറുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി തീഹാർ ജയിലിലേക്കു മാറ്റി. യുഎഇയിലെ എണ്ണക്കന്പനിയിലെ ജീവനക്കാരനായിരുന്ന പ്രതിയെ സംഭവശേഷം ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.
മുഖ്യമന്ത്രിക്കുനേരേ വധഭീഷണി: പ്രതിയെ കേരള പോലീസിനു വിട്ടുകിട്ടി
02:11 AM Jun 23, 2018 | Deepika.com