തൃശൂർ : മുൻ ജൂണിയർ ഇന്ത്യൻ ഫുട്ബോൾ താരം സി.പി. ആൻഡൂസ് (70) അന്തരിച്ചു. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര, രാജസ്ഥാൻ ടീമുകളുടെ താരമായിരുന്നു. കുന്നംകുളം സ്വദേശിയായ ചിറയത്ത് വീട്ടിൽ സി.പി. ആൻഡ്രൂസ് ഏറെ നാളായി തൃശൂർ നെല്ലിക്കുന്നിലെ ഫ്ളാറ്റിലായിരുന്നു താമസം. റൈറ്റ് വിംഗ് ബാക്കായാണ് അദ്ദേഹം കളിച്ചിരുന്നത്. 1971 ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ലോക ജൂണിയർ ചാന്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി കളിച്ചു.
രാജസ്ഥാന് വേണ്ടി മൂന്നു തവണ സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ള അദ്ദേഹം പിന്നീട് മഹാരാഷ്ട്രയിലേക്ക് കൂടുമാറി. 1982 ൽ തൃശൂരിൽ നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ മഹാരാഷ്ട്രയുടെ ക്യാപ്റ്റനായിരുന്നു ആൻഡ്രൂസ്. സെന്റ് തോമസ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കി സഹോദരി താമസിക്കുന്ന രാജസ്ഥാനിലേക്ക് പോവുകയായിരുന്നു ആൻഡ്രൂസ്. ആദ്യം റെയിൽവേസിനും പിന്നീട് ആർഎസി ബിക്കാനിറിനും വേണ്ടി ബൂട്ടണിഞ്ഞു. ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരങ്ങളായിരുന്ന മഗൻ സിംഗ്, സഹോദരൻ ചെയ്ൻ സിംഗ് എന്നിവർക്കൊപ്പം ആർഎസി ബിക്കാനിറിനുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
മുൻ ഇന്ത്യൻ താരങ്ങളായ വിക്ടർ മഞ്ഞില, ചാത്തുണ്ണി എന്നിവരെല്ലാം ആഡ്രൂസിനൊപ്പം പന്തുതട്ടിയിട്ടുള്ളവരാണ്. അക്കാലത്തെ രാജ്യത്തെ എല്ലാ പ്രമുഖ ടൂർണമെന്റുകളിലും കളിച്ചിട്ടുള്ള ആൻഡ്രൂസിന്റെ പ്രതിരോധം പേരുകേട്ടതായിരുന്നു. ആൻഡ്രൂസിന്റെ നേതൃത്വത്തിൽ നിരവധി പേർ മഹാരാഷ്ട്രയിൽ പരിശീലനം നേടി. പ്രതിഫലം ഇല്ലാതെയാണ് ആൻഡ്രൂസ് പരിശീലനം നൽകിയത്. ഏറെ നാളായി ശരീരം തളർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മാഗി. മക്കൾ. സരിത(കാനഡ),സംഗീത(മുംബൈ). മരുമക്കൾ: സൈമണ്‍,സുനിൽ.
മുൻ ഫുട്ബോൾ താരം സി.പി. ആൻഡ്രൂസ് അന്തരിച്ചു
01:46 AM Jun 23, 2018 | Deepika.com