കോട്ടയം: ലോകകപ്പ് ഫുട്ബോളിൽ അർജന്റീന തോറ്റതിൽ മനംനൊന്തു വീടുവിട്ടിറങ്ങിയ യുവാവിനെ കാണാതായി. അയർക്കുന്നം ആറുമാനൂർ കൊറ്റത്തിൽ പി.വി. അലക്സാണ്ടറുടെ മകൻ ഡിനു അലക്സി(30)നെയാണു വ്യാഴാഴ്ച അർധരാത്രിക്കു ശേഷം കാണാതായത്. സംഭവത്തെപ്പറ്റി ബന്ധുക്കൾ പറയുന്നതിങ്ങനെ: അർജന്റീനയുടെ കടുത്ത ആരാധകനായ ഡിനു വ്യാഴാഴ്ച അർധരാത്രി അർജന്റീന- ക്രൊയേഷ്യ മത്സരം ടിവിയിൽ കാണുന്നതു കണ്ടിട്ടാണ് അലക്സാണ്ടർ ഉറങ്ങാൻ കിടന്നത്.
പുലർച്ചെ ഉണർന്ന അമ്മ ചിന്നമ്മ മകനെ മുറിയിൽ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിൽ ജീവനൊടുക്കാൻ തീരുമാനിച്ചെന്നുള്ള ഡിനുവിന്റെ കത്ത് കിടപ്പുമുറിയിൽ കണ്ടെത്തി.
അർജന്റീന ജയിക്കുമെന്നും സൂപ്പർതാരം മെസി ഗോളുകൾ നേടുമെന്നും ഉറപ്പുപറഞ്ഞാണു ജോലിചെയ്യുന്ന കോട്ടയത്തെ ടോയിസ് ഫുഡ്സിൽനിന്നു വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെത്തിയത്. പോരുന്ന വഴി അർജന്റീനയുടെ ഒരു ജഴ്സിയും വാങ്ങിയിരുന്നു. മത്സരത്തിൽ അർജന്റീന തോറ്റതോടെ പുലർച്ചെ ഒന്നിനു ഡിനുവിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
പുലർച്ചെ 4.30ന് ഉണർന്ന ചിന്നമ്മ ഡിനുവിന്റെ മുറിയിൽ വെളിച്ചം കണ്ടു നോക്കിയെങ്കിലും ആളെ കണ്ടില്ല. തുടർന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ അയർക്കുന്നം പോലീസിൽ വിവരം അറിയിച്ചു. മെസിയുടെ ചിത്രമുള്ള മൊബൈൽ ഫോണിന്റെ കവറും ജഴ്സിയും മുറിയിൽ കണ്ടെത്തി.
പോലീസ് നായ മണം പിടിച്ച് മീനച്ചിലാറിന്റെ കടവിലെത്തിയതിനാൽ നദിയിൽ അയർക്കുന്നം പോലീസും കോട്ടയം ഫയർഫോഴ്സും പരിശോധന നടത്തി. അതേസമയം, സുഹൃത്തുക്ക ളുടെ പരിഹാസം ഒഴിവാക്കാൻ കത്തെഴുതിവച്ചു സ്ഥലംവിട്ടതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ബിഎസ്സി ബിരുദധാരിയായ ഡിനു പിഎസ്എസിയുടെ എൽഡിസി റാങ്ക് ലിസ്റ്റിൽ 394-ാം സ്ഥാനത്തുണ്ട്. അവിവാഹിതനാണ്. ഏക സഹോദരി ദിവ്യ ഖത്തറിൽ നഴ്സാണ്.
അർജന്റീനയുടെ തോൽവിക്കുശേഷം വീടുവിട്ട യുവാവിനെ കാണാതായി
01:46 AM Jun 23, 2018 | Deepika.com