തിരുവനന്തപുരം: കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള സർവകക്ഷിസംഘത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും നിഷേധിച്ചു. റേഷൻ ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി പ്രധാനമന്ത്രിയെ കാണാനുള്ള ആവശ്യം നിഷേധിച്ചുകൊണ്ടു സംസ്ഥാനത്തിന് ഇന്നലെ മറുപടി ലഭിച്ചു. റേഷൻ പ്രശ്നത്തിൽ ആവശ്യമെങ്കിൽ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ കാണാനാ ണു പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു ലഭിച്ച മറുപടിയിൽ പറയുന്നത്.
പ്രധാനമന്ത്രിയെ കാണാനുള്ള സർവകക്ഷി സംഘത്തിന്റെ ആവശ്യം തുടർച്ചയായി നാലാം തവണയാണു പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ടുകണ്ടു നിവേദനം നൽകാൻ കഴിഞ്ഞ 15നു ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. 16നു സന്ദർശനാനുമതി തേടി. ഇതു തള്ളി. വീണ്ടും കത്തു നൽകി. തുടർന്നാണ് ഈ മറുപടി. മുൻഗണനേതര വിഭാഗത്തിന് ഇപ്പോൾ രണ്ടു കിലോ അരി മാത്രമാണ് പ്രതിമാസം ലഭിക്കുന്നത്. ഇത് എട്ടു കിലോയാക്കി ഉയർത്തുന്നതിനാവശ്യമായ തരത്തിൽ വിഹിതം ഉയർത്തണമെന്നായിരുന്നു ആവശ്യം.
ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണു സന്ദർശനം. കേരളത്തിന്റെ പ്രതിഷേധം മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കാനും സാധ്യതയുണ്ട്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് 2016 നവംബറിലും കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്ക് എതിരേ 2017 മാർച്ചിലും പ്രധാനമന്ത്രിയെ കാണാൻ സർവകക്ഷി സംഘത്തിന് അനുമതി ലഭിച്ചില്ല.
കേരളസംഘത്തെ കാണില്ല
03:13 AM Jun 22, 2018 | Deepika.com