തിരുവനന്തപുരം: തേയില, കാപ്പി, റബർ, കുരുമുളക്, ഏലം, നാളികേരം, അടയ്ക്ക,കശുവണ്ടി തുടങ്ങിയ ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന സ്ഥലങ്ങൾ പാരിസ്ഥിതിക ദുർബല ഭൂമി(ഇഎഫ്എൽ) എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാൽ പുതുതായി നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2003 ലെ കേരള വനം (പരിസ്ഥിതി ദുർബല ഭൂമികൾ ഏറ്റെടുക്കലും പരിപാലനവും) നിയമത്തിന്റെ സെക്ഷൻ രണ്ട് (സി) പ്രകാരമാണു ദീർഘകാല വിളകളെ പാരിസ്ഥിതിക ദുർബലഭൂമിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യത്തിൽ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. എടുക്കേണ്ട ആവശ്യവുമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തോട്ടം മേഖലയിലെ പാക്കേജുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ നടത്തിയ ചട്ടം 300 അനുസരിച്ചുള്ള പ്രമേയത്തിലെ പ്രസ്തുത നിയമത്തിന്റെ പരിധിയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന പരാമർശം വിവാദമായ സാഹചര്യത്തിലാണു വിശദീകരണക്കുറിപ്പ് ഇറക്കിയത്.
ഈ നിയമവ്യവസ്ഥ നിലനിൽക്കെ തന്നെ നിയമം ദുർവ്യാഖ്യാനം ചെയ്തു തോട്ടങ്ങൾ വനം വകുപ്പു പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയർന്നുവന്നിരുന്നു. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് എൻ. കൃഷ്ണൻ നായർ കമ്മീഷൻ നിയമത്തിന്റെ പൂർണ സംരക്ഷണം തോട്ടങ്ങൾക്കു ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്ന ശിപാർശയും സമർപ്പിച്ചു.
കമ്മീഷൻ റിപ്പോർട്ടിലെ ഭാഗം: ""പ്ലാന്റേഷൻ സ്റ്റഡി കമ്മിറ്റി റിപ്പോർട്ട് 2009-10 പ്രകാരം ഇഎഫ്എൽ വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി കാണിച്ച് അവിടങ്ങളിൽ ഒരു പ്ലാന്റേഷന്റെയും പ്രവർത്തനം നിർത്തിവച്ചിട്ടില്ല. കേരളത്തിൽ ഈ നിയമം നടപ്പാക്കുന്നതിനു മുമ്പു തോട്ടങ്ങൾ മൂലം പരിസ്ഥിതിക്കു ഹാനികരമായി യാതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇഎഫ്എൽ വിഭാഗത്തിൽപെടുത്തി തോട്ടങ്ങൾ പിടിച്ചെടുക്കുന്ന വനം വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കേണ്ടതാണ്.''
ഒരു സംസ്ഥാനത്തും നാണ്യവിള കൃഷിചെയ്യുന്ന തോട്ടങ്ങളെ പാരിസ്ഥിതിക ദുർബല പ്രദേശമായി കണക്കാക്കിയിട്ടില്ല.
തോട്ടങ്ങൾക്ക് പണ്ടേ ഇഎഫ്എലിൽനിന്ന് ഒഴിവ്
03:13 AM Jun 22, 2018 | Deepika.com