തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാം ഘട്ടത്തിൽ മാരകമായ ഫോർമലിൻ കലർന്നതും ഉപയോഗശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 6,000 കിലോഗ്രാം മൽസ്യത്തിൽ ഫോർമലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പർ സ്ട്രിപ്പ് ഉയോഗിച്ചാണു പ്രാഥമിക പരിശോധന നടത്തിയത്. തുടർന്നു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു കിലോ മത്സ്യത്തിൽ 63 മില്ലിഗ്രാം ഫോർമലിൻ കണ്ടെത്തിയിരുന്നു.
അമരവിളയിൽ നിന്നു പിടിച്ചെടുത്ത മത്സ്യം കൂടുതൽ പരിശോധനയ്ക്കു ശേഷം നശിപ്പിച്ചുകളയും. പാലക്കാട് വാളയാറിൽ നിന്നു പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഇവർക്കെതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്തു വിൽപന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ ഓപ്പറേഷൻ സാഗർറാണി എന്ന പേരിൽ ഒരു പുതിയ പദ്ധതി ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു. മൂന്നു ഘട്ടമായാണ് ഓപ്പറേഷൻ സാഗർ റാണി നടപ്പിലാക്കുന്നത്.
മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്കു രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്.
റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവരുടെ സഹായത്താൽ മത്സ്യ ഉപഭോക്താക്കൾക്കും ഇത് സംബന്ധിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.മത്സ്യബന്ധന വിതരണ കേന്ദ്രങ്ങൾ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ കെമിക്കൽ, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്തത്.
ഇതിൽ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രിയുടെ കർശനമായ നിർദേശത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ റെയ്ഡ് നടത്തി നശിപ്പിക്കുകയും നടപടിയെടുക്കുകയുമാണ് മൂന്നാം ഘട്ടത്തിൽ ചെയ്യുന്നത്. മൂന്നാം ഘട്ടമാണ് ഇപ്പോൾ നടത്തിവരുന്നത്. ഇനിയും വ്യാപകമായ പരിശോധനകൾ തുടരുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
എന്താണു ഫോർമലിൻ?
ഫോർമിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണു ഫോർമലിൻ. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്.
വിവിധ ശരീര ഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമലിൻ ലായനിയിലാണ്. ഇത്ര അളവാണെങ്കിൽ പോലും ഇതു കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുവാൻ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോർമലിൻ ലായനിയിലാണ്. ഈ ലായനിയിൽ ആറു മാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമലിനാണ്.
ഫോർമലിൻ ശരീരത്തിനുള്ളിലെത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. കെ. ശശികല പറഞ്ഞു. അത് പലഅവയവങ്ങളേയും ബാധിക്കും. കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങൾ ഉണ്ടാക്കും.
ഓപ്പറേഷൻ സാഗർറാണി: പിടികൂടിയത് 12,000 കിലോ മത്സ്യം
03:13 AM Jun 22, 2018 | Deepika.com