കോട്ടയം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏന്തയാറിൽ അന്വേഷണം. ഏന്തയാർ ടൗണിനു സമീപം നിർമാണത്തിലിരിക്കുന്ന വീടിന്റെ ടോയ്ലറ്റ് മുറിയുടെ മണ്കൂന ഉളക്കിയാണ് പോലീസ് സംഘം പരിശോധന നടത്തിയത്. പാവപ്പെട്ട കുടുംബത്തിന് ഒരു ചാരിറ്റബിൾ സംഘടന പണിതു നൽകുന്ന വീടിന്റെ നിർമാണ കോണ്ട്രാക്ടർ ജെസ്നയുടെ പിതാവ് ജെയിംസാണ്.
വീട്ടുടമ പണികളുടെ ഭാഗമായി കക്കൂസ് പണിയാനുള്ള മുറിയിൽ മണ്ണിട്ടു പൊക്കിയിരുന്നു. മണ്കൂനയിൽ ദുരൂഹതയുള്ളതായി പോലീസിൽ ലഭിച്ച അജ്ഞാത ഫോണിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഞായറാഴ്ചയെത്തി മണ്ണു കിളച്ചു പരിശോധന നടത്തിയിരുന്നു. ഈ വീടിന്റെ അടിത്തറ മാന്തി ഇന്നലെ വീണ്ടും പരിശോധന നടത്തുന്നതായി ചില ചാനലുകൾ വാർത്ത പ്രചരിപ്പിച്ചതോടെ പ്രദേശവാസികളും ഒബി വാനുകൾ ഉൾപ്പെടെ മാധ്യമങ്ങളും ഇന്നലെ ഏന്തയാറിൽ ഒരു പകൽ കാത്തുനിന്നു. കനത്ത മഴയിൽ ജനം കാത്തുനിന്നെങ്കിലും ആരും പരിശോധനയ്ക്ക് എത്തിയില്ല.
ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ വിവിധയിടങ്ങളിൽ സ്ഥാപിച്ച 12 ബോക്സുകളിൽ ഒട്ടേറെ കുറിപ്പുകൾ ദിവസവും ലഭിക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങളും വ്യക്തിഹത്യകളുമാണ് പലതിന്റെയും ഉള്ളടക്കമെങ്കിലും പോലീസ് എല്ലാം പരിശോധനയ്ക്കു വിധേയമാക്കുന്നു. ജെസ്നയുടെ മൈബൈൽ ഫോണിൽനിന്നു മുൻപു ജെസ്ന മായിച്ചു കളഞ്ഞ മെസേജുകളും കോൾ ലിസ്റ്റും വിദഗ്ധർ തിരികെ കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്. മുണ്ടക്കയം സ്വദേശിയായ ജെസ്നയും സഹപാഠിയും തമ്മിൽ നടന്ന ഫോണ് ആശയവിനിമയങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
കാട്ടിലും കടലിലും അന്വേഷിച്ചിട്ട്
എന്തു കാര്യമെന്നു ഹൈക്കോടതികൊച്ചി: ജെസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നു ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. വ്യക്തമായ തെളിവില്ലാതെ കാട്ടിലും കടലിലും അന്വേഷിച്ചിട്ട് എന്തുകാര്യമെന്നു കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സിബിഐ അടക്കം എതിർകക്ഷികൾക്കു നോട്ടീസ് നൽകാൻ നിർദേശിച്ചു. ജെസ്നയുടെ സഹോദരൻ ജെയ്സ് ജോണും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തുമാണ് സിബിഐ അന്വേഷണത്തിനു ഹർജി നൽകിയത്.
ജെസ്നയുടെ തിരോധാനം: ഏന്തയാറിലെ വീടുനിർമാണ സ്ഥലത്തു പരിശോധന
03:13 AM Jun 22, 2018 | Deepika.com