തൃശൂർ: ഖത്തർ രാജകുടുംബത്തിന്റെ വ്യാജ ഇ മെയിൽ വഴി കോടികൾ തട്ടിപ്പു നടത്തിയ കൊടുങ്ങല്ലൂർ സ്വദേശി സുനിൽ മേനോന്റെ വിദേശബന്ധങ്ങൾ പോലീസ് അന്വേഷിക്കും. കേരളത്തിലോ ഖത്തറിലോ ആരെങ്കിലും ഇയാളെ ഈ തട്ടിപ്പിനു സഹായിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.
പ്രതിയെ കാണാൻ ഖത്തറിൽനിന്ന് അധികൃതർ കേരളത്തിലെത്തുമെന്നു സൂചനയുണ്ട്. എന്നാൽ, തട്ടിപ്പു നടത്തിയതു കേരളത്തിൽ വച്ചായതിനാൽ ഇയാളെ കേരള പോലീസ് തന്നെയാണ് കസ്റ്റഡിയിൽ വയ്ക്കുക.
ഖത്തർ രാജകുടുംബാംഗങ്ങൾക്ക് ഇയാളെ കാണാൻ താത്പര്യമുണ്ടെന്നു സൂചനയുണ്ട്. തങ്ങളുടെ ഇ മെയിലിൽ നുഴഞ്ഞുകയറിയ ഇയാളെക്കുറിച്ചു വിശദമായ അന്വേഷണം നടത്താൻ ഖത്തർ രാജകുടുംബം തങ്ങളുടെ ഐടി വിഭാഗത്തിനു കർശന നിർദേശം നൽകിയിട്ടുണ്ട്.
കേരള പോലീസും ഇയാളെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കി. ഇയാളുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും. സുനിലിൽനിന്നു പണം തിരികെ ഈടാക്കാനുള്ള നടപടി ഖത്തർ അധികൃതർ സ്വീകരിക്കും. ലഭിച്ച പണത്തിൽ കുറെയേറെ ഇയാൾ ചെലവഴിച്ചതിനാൽ തിരിച്ചടവ് എളുപ്പമായിരിക്കില്ല.
ഖത്തർ ഭരണാധികാരി ഷേഖ് തമീം ബിൻ അൽത്താനിയുടെ 10 പൂർണകായ ചിത്രങ്ങൾ തുകൽ മാറ്റിൽ ഗോൾഡ്, കോപ്പർ ഫ്രെയിമുകളിൽ ലോക പ്രശസ്തരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്ന് വാഗ്ദാനംചെയ്ത് അഞ്ചു കോടി അഞ്ചു ലക്ഷം രൂപയാണ് കൊടുങ്ങല്ലൂർ ശാന്തിപുരത്തു താമസിക്കുന്ന മുളയ്ക്കൽ സുനിൽ മേനോൻ (47) തട്ടിയെടുത്തത്. ചിത്രം വരപ്പിച്ചു നല്കാമെന്ന് ഖത്തർ രാജാവിന്റെ സഹോദരികൂടിയായ ഖത്തർ മ്യൂസിയത്തിന്റെ ചെയർപേഴ്സന്റെ പേരിൽ ഇമെയിൽ ചെയ്തു കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കഴിഞ്ഞദിസവം വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ എറണാകുളത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ഖത്തർ തട്ടിപ്പ്: പ്രതിയെ കാണാൻ ഖത്തർ അധികൃതർ എത്തിയേക്കും
03:13 AM Jun 22, 2018 | Deepika.com