തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടിയിൽപെടുത്തിയാൽ കേന്ദ്രസർക്കാരിന് രണ്ടു ലക്ഷം കോടി രൂപ നഷ്ടമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
കേന്ദ്ര വരുമാനത്തിൽ രണ്ടുലക്ഷം കോടി രൂപ നഷ്ടമായാൽ രാജ്യത്തിന്റെ ധനക്കമ്മി കൂടുകയും സർക്കാരിന്റെ റേറ്റിംഗ് കുറയുകയും ചെയ്യും. ഇതോടെ വിദേശ നിക്ഷേപം പുറത്തുപോകും. അതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കേന്ദ്ര സർക്കാർ ജിഎസ്ടിയിലേക്ക് മാറ്റില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. രണ്ടിന്റേയും നികുതി ജിഎസ്ടിയിലേക്കു കൊണ്ടുപോയാൽ നഷ്ട വിഹിതം ജിഎസ്ടി നിയമപ്രകാരം നൽകേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണ്. നഷ്ടം നികത്തണമെന്ന നിലപാടാണ് കേരളം സ്വീകരിച്ചതെന്നും നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കേന്ദ്ര അവഗണനയും അനുയോജ്യമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ സംസ്ഥാനത്തിനുണ്ടായ പിടിപ്പുകേടും കേന്ദ്ര പദ്ധതികൾ നഷ്ടമാകാനിടയാക്കുന്നതായി തോമസ് ഐസക് പറഞ്ഞു.കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പദ്ധതികൾ അനുവദിക്കാത്തതാണ് പദ്ധതികൾ നഷ്ടപ്പെടാനുള്ള അടിസ്ഥാന പ്രശ്നം. കേന്ദ്ര പദ്ധതികളിൽ പലതിനും നമ്മുടെ സാഹചര്യത്തിനും മാനദണ്ഡത്തിനും യോജിക്കുന്നില്ല. പിടിപ്പുകേടും ജാഗ്രതയില്ലായ്മയും കാരണം പ്രോജക്ട് തയാറാക്കി നൽകാത്തതാണ് ലഭിക്കാതെ പോകുന്നതിനുള്ള മൂന്നാമത്തെ കാരണമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
ഇതിനോടകം 29000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമർപ്പിച്ചതായി കൃഷിമന്ത്രി വി.എസ് . സുനിൽകുമാർ പറഞ്ഞു.2016- 17 സാന്പത്തിക വർഷത്തിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുടെ വാട്ടർഷെഡിൽ നിന്നുള്ള വിഹിതമായി തുകയൊന്നും ലഭിച്ചിട്ടില്ല. അതിനാൽ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ പദ്ധതി നടപ്പാക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മരാമത്ത് പണികൾക്കായി കേന്ദ്രം അനുവദിക്കുന്ന തുക തികയാത്ത അവസ്ഥയാണുള്ളതെന്നും ചെലവഴിക്കാത്ത വിഷയം ഇല്ലെന്നും സിഎജി റിപ്പോർട്ടിനെ പരാമർശിച്ച് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേന്ദ്രത്തിലേക്ക് പദ്ധതികൾ പലതും നൽകുന്നുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസും പറഞ്ഞു.
പെട്രോളിനും ഡീസലിനും ജിഎസ്ടി വന്നാൽ കേന്ദ്രത്തിനു രണ്ടു ലക്ഷം കോടിയുടെ നഷ്ടം: തോമസ് ഐസക്
03:13 AM Jun 22, 2018 | Deepika.com