തിരുവനന്തപുരം: എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി. രാജു ക്യാംപ് ഫോളോവേഴ്സിനെ വീടിന്റെ നിർമാണ ജോലിക്കായി ഉപയോഗിച്ചതായി ഐജിയുടെ കണ്ടെത്തൽ. പി.വി രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിൽ ദിവസ വേതനക്കാരായ നാല് ക്യാംപ് ഫോളോവേഴ്സിനെ ഉപയോഗിച്ച് ടൈൽസ് പണിക്കായി നിയോഗിച്ചതായി ഐജി ഇ.ജെ.ജയരാജ് എഡിജിപി അനന്തകൃഷ്ണനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
രാജുവിനെതിരേ വകുപ്പുതല നടപടിക്കും സ്ഥലംമാറ്റാനും ഐജി ശിപാർശ നൽകി. എസ്എപി ക്യാമ്പിലെ നാലു ദിവസ വേതനക്കാരെ വീട്ടിലെത്തിച്ച് ഒരാഴ്ചയോളം ടൈൽസ് പണി ചെയ്യിച്ചതായും മുൻപും ഇത്തരത്തിൽ ജോലിചെയ്യിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാജുവിനെതിരേ രണ്ട് ക്യാംപ് ഫോളോവർമാർ ഡിജിപിക്കു പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. ടൈൽ പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറിയിരുന്നു. പി.വി.രാജുവിനെ സ്ഥലംമാറ്റണമെന്ന് ഡിജിപി ലോക്നാഥ് ബെഹറ സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ട്.
അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥരുടെ ദാസ്യവേല സംബന്ധിച്ചുള്ള വിവാദം പോലീസ് സേനയുടെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങൾക്കിടയിൽ സേനയോട് വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡപ്യൂട്ടി കമൻഡാന്റ് രാജുവിന്റെ വീടു നിർമാണത്തിന് ക്യാംപ് ഫോളോവേഴ്സിനെ നിയോഗിച്ചെന്നു കണ്ടെത്തൽ
02:57 AM Jun 22, 2018 | Deepika.com