മങ്കൊന്പ്: കാർഷിക വായ്പാത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു റിമാൻഡിലായിരുന്ന കുട്ടനാട് വികസന സമിതി മുൻ എക്സ്ക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കലിനു രാമങ്കരി കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണു കർശന ഉപാധികളോടെ ജാമ്യം നൽകിയിരിക്കുന്നത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്പിൽ ഹാജരാകുക, കോടതിയുടെ അനുമതിയില്ലാതെ ആലപ്പുഴ ജില്ല വിട്ടുപോകാൻ പാടില്ല, പാസ്പോർട്ട് കോടതി മുന്പാകെ സമർപ്പിക്കണം, പാസ്പോർട്ടില്ലെങ്കിൽ സത്യവാങ്മൂലം നൽകണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. അന്വേഷണ ഏജൻസിയുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
സമാനമായ കേസുകളിൽ പ്രതിയായ റോജോയ്ക്കു ഹൈക്കോടതി ജാമ്യം നൽകിയിട്ടുണ്ടെന്ന ഫാ. പീലിയനിക്കലിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ഇദ്ദേഹത്തെ മാന്പുഴക്കരിയിൽ പ്രവർത്തിക്കുന്ന വികസന സമിതി ഓഫീസിൽനിന്നു കസ്റ്റഡിയിലെടുത്തത്. തുടർന്നു പിറ്റേന്ന് കോടതിയിൽ ഹാജരാക്കുകയും ജൂലൈ നാലുവരെ റിമാൻഡ് ചെയ്യുകയുമായിരുന്നു.
ജാമ്യം അനുവദിച്ചു
02:57 AM Jun 22, 2018 | Deepika.com