കോട്ടയം: കോട്ടയം ജില്ല കേന്ദ്രീകരിച്ചു സ്വർണാഭരണ, ചിട്ടി, സാന്പത്തിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചു. കഴിഞ്ഞ ദിവസമാണു കാരാപ്പുഴ കുന്നത്തുകളത്തിൽ വിശ്വനാഥനും ഭാര്യയും പാപ്പരാണെന്ന ഹർജി കോടതിയിൽ സമർപ്പിച്ചത്.
കടുത്ത സാന്പത്തിക ബാധ്യതകളെത്തുടർന്നാണ് നടപടി. കുന്നത്തുകളത്തിൽ ജ്വല്ലേഴ്സ്, കുന്നത്തുകളത്തിൽ ബാങ്കേഴ്സ്, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്സ്, കുന്നത്തുകളത്തിൽ ഇൻവെസ്റ്റ്മെന്റ്സ് എന്നീ സ്ഥാപനങ്ങളാണ് ഗ്രൂപ്പിനു കീഴിലുള്ളത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായാണു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 70 വർഷങ്ങളായി കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗ്രൂപ്പാണു കുന്നത്തുകളത്തിൽ.
ആകെ 136 കോടി രൂപയുടെ സാന്പത്തിക ബാധ്യതയാണു കുന്നത്തുകളത്തിലിനുള്ളത്. 65.55 കോടി രൂപയുടെ ആസ്തിയാണ് ഗ്രൂപ്പിനുള്ളത്. ഉടമകൾക്കു പരിഹരിക്കാനാകാത്ത സാന്പത്തിക ബാധ്യതയെത്തുടർന്നാണു കോട്ടയം സബ്കോടതിയിൽ പാപ്പർ ഹർജി നൽകിയിരിക്കുന്നത്.
ഇന്നലെ രാവിലെ മുപ്പതോളം വരുന്ന ഇടപാടുകാർ സ്ഥാപനത്തിലെ ജീവനക്കാരനോടൊപ്പം പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പത്തു ലക്ഷം മുതൽ 30 ലക്ഷം വരെ നിക്ഷേപിച്ചവരും ഒരു ലക്ഷം മുതൽ ഒരു കോടിയുടെ വരെ ചിട്ടിക്കായി തുക നിക്ഷേപിച്ചവരുമാണു പരാതിക്കാർ.
കുന്നത്തുകളത്തിൽ സ്ഥാപനങ്ങൾ പൂട്ടി; ഉടമ പാപ്പർ ഹർജി നൽകി
02:49 AM Jun 22, 2018 | Deepika.com