കോട്ടയം: മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയുമായി ബന്ധപ്പെട്ട നിർണായക പഠനം നടത്തിയതായി ഡോ. കുഞ്ഞുമോൻ വടക്കൻ എന്ന മലയാളി ശാസ്ത്രജ്ഞൻ അവകാശപ്പെടുന്നു. പത്തു വർഷത്തെ പഠനഫലമായാണ് തന്റെ കണ്ടുപിടുത്തം പൂർത്തീകരിക്കാൻ ഇദ്ദേഹത്തിനു സാധിച്ചത്.
തലച്ചോറിന്റെ ഇപ്പോഴത്തെ പഠനങ്ങൾ നടത്തുന്നത് മൃഗങ്ങളുടെ പെരുമാറ്റ രീതികളെ നോക്കിയിട്ടാണ്. ഇത്തരത്തിലുള്ള പഠനങ്ങൾ തലച്ചോറിന്റെ ഏറ്റവും പ്രധാന ജോലിയായ ബുദ്ധിയുടെ പ്രവർത്തനങ്ങളെപ്പറ്റി അറിയാൻ തീരെ സഹായിക്കുന്നില്ല. ഉദാഹരണത്തിന് ഓർമശക്തിയെ പറ്റിയുള്ള പഠനങ്ങൾ നടത്തുന്നതു പഠിച്ച കാര്യങ്ങൾ ചെയ്യാൻ മൃഗങ്ങൾക്കു പറ്റുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ഇത്തരത്തിലുള്ള പഠനങ്ങളെക്കൊണ്ട് എവിടെയാണ് ഓർമകൾ സൂക്ഷിക്കുന്നതെന്നോ അതിന്റെ രഹസ്യം എന്താണെന്തോ മനസിലാക്കാൻ സാധിക്കുന്നില്ല. ഓർമകൾ അതിന്റെ ഉടമയ്ക്കു മാത്രം ലഭ്യമായ ഒന്നായതുകൊണ്ടു പുറത്തുനിന്നുള്ള ശാസ്ത്രജ്ഞർക്ക് അതേപ്പറ്റി കൂടുതൽ പഠിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇതിനൊരു പരിഹാരം കണ്ടുപിടിക്കാൻ സാധിച്ചതായി ഡോ. കുഞ്ഞുമോൻ വടക്കൻ അവകാശപ്പെടുന്നു.
സൈക്കോളജി, പെരുമാറ്റശാസ്ത്രം, എലെക്ട്രോഫിസിയോളജി, കോശജീവശാസ് ത്രം, ബയോകെമിസ്ട്രി എന്നീ തലങ്ങളിൽ കാണുന്ന തലച്ചോറന്റെ സ്വഭാവങ്ങൾ തമ്മിൽ തമ്മിൽ ഘടിപ്പിക്കാൻ ഉതകുന്ന വളരെ കൃത്യമായ ഒരു പ്രവർത്തനവും അതിനു അനുയോജ്യമായ ഒരു സർക്യൂട്ടും തലച്ചോറിൽ ഉള്ളതായി ഇദ്ദേഹം കണ്ടുപിടിച്ചു. ഇതിന്റെ തെളിവുകൾ 14 അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു.
ഇനി ഇതു ശരിയാണോ എന്നുള്ള അന്വേഷണത്തിനായി രണ്ടു മാർഗങ്ങൾ ഇദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റ് ചെയ്താൽ കാണേണ്ട പത്തിലധികം കാര്യങ്ങൾ ഇദ്ദേഹം മുന്നോട്ടുവച്ചു. കണ്ടുപിടിച്ച പ്രവർത്തനത്തിന്റെ ഒരു ഇലക്ട്രോണിക്ക് സർക്യുട്ട് യൂണിറ്റും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
ഡോ. കുഞ്ഞുമോൻ വടക്കൻ തൃശൂർ മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ വിദ്യാർഥിയായി 1987ൽ എംബിബിഎസ് പൂർത്തിയാക്കി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംഡി നേടിയശേഷം ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പോസ്റ്റുഡോക്ടറൽ പഠനം നടത്തി. തുടർന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ നിന്നു ന്യൂറോസയൻസിൽ പിഎച്ച്ഡി നേടി. അതിനുശേഷം അമേരിക്കയിലെ നോർത്ത് കരോളൈന, മാനിട്ടോബ യൂണിവേഴ്സിറ്റികളിൽ തുടർ വിദ്യാഭ്യാസം നടത്തി.
കഴിഞ്ഞ വർഷം ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ന്യൂറോസയൻസ് ഡിപ്പാർട്ട്മെന്റിൽ ഇദ്ദേഹം ഈ പഠനത്തെ പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.
തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ തത്വവുമായി ഒരു മലയാളി ശാസ്ത്രജ്ഞൻ
02:35 AM Jun 22, 2018 | Deepika.com