തിരുവനന്തപുരം: ജോയ്സ് ജോർജ് എംപിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മുക്കിയെന്ന പി.ടി. തോമസിന്റെ ആക്ഷേപം നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാക്പോരിനും ബഹളത്തിനുമിടയാക്കി. പ്രസംഗത്തിനിടെ ഭരണപക്ഷാംഗങ്ങൾ സീറ്റ് വിട്ടു മുൻനിരയിലെത്തി പ്രതിഷേധിച്ചു. പ്രതിപക്ഷം ഒരു ഘട്ടത്തിൽ നടുത്തളത്തിലെത്തി ബഹളം കൂട്ടി.
കേരള ഹൈക്കോടതി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ ആയിരുന്നു പി.ടി. തോമസിന്റെ വിവാദ പരാമർശം. വിവരാവകാശ നിയമപ്രകാരം റവന്യമന്ത്രിയുടെ ഓഫീസിൽ നിന്നു ലഭിച്ച വിവരമെന്നു പറഞ്ഞാണ് ഇടുക്കി എംപിയുടെ ഭൂമികൈയേറ്റമെന്നു പറഞ്ഞു വിഷയം അവതരിപ്പിച്ചത്. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച റിപ്പോർട്ട് 2017 മേയ് ഏഴിനു മുഖ്യമന്ത്രിക്കു കൈമാറിയെന്നും അതിലെ വിവരങ്ങൾ ലഭ്യമല്ലെന്നുമായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ മുക്കിയെന്ന് തോമസ് ആരോപിച്ചു.
ഇതിനിടെ എസ്. രാജേന്ദ്രൻ ക്രമപ്രശ്നവുമായി എഴുന്നേറ്റു. സഭയിലില്ലാത്ത ആളേക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നത് രേഖയിലുണ്ടാകരുതെന്ന് രാജേന്ദ്രൻ ആവശ്യപ്പെട്ടു. പിന്നാലെ ഭരണപക്ഷത്തു നിന്ന് നിരവധി അംഗങ്ങൾ ഈയാവശ്യമുന്നയിച്ചതോടെ ബഹളമായി.
രേഖാമൂലം എഴുതി നൽകിയ ശേഷം മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്ന് ചട്ടങ്ങൾ ഉദ്ധരിച്ച് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയെന്നു മാത്രമാണ് മറുപടി നൽകിയതെന്നും പി.ടി. തോമസ് തെറ്റായ വ്യാഖ്യാനം നടത്തുകയാണെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു ഫയലും മുക്കിയിട്ടില്ലെന്നും പി.ടി. തോമസ് ആരോപണം പിൻവലിക്കണമെന്നും മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു.
മൂന്നാറിലെ കൈയേറ്റം എന്ന വാക്കു പോലും രേഖയിലുണ്ടാകരുതെന്ന് എസ്. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇതിനിടെ ഇ.എസ്. ബിജിമോൾക്കെതിരേ തോമസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് വനിതകൾ ഉൾപ്പെടെയുള്ള ഭരണപക്ഷാംഗങ്ങൾ മുൻനിരയിലേക്കു വന്നു ബഹളം കൂട്ടി. ഏറെ സമയത്തേക്കു ഭരണ - പ്രതിപക്ഷാംഗങ്ങൾ പരസ്പരം വെല്ലുവിളിച്ചു കൊണ്ടിരുന്നു.
പി.ടി. തോമസ് പറഞ്ഞ നമ്പരിലുള്ള ഫയൽ ജോയ്സ് ജോർജിന്റെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ടതല്ലെന്നും അതു മൂന്നാറിലെ മൊത്തം ഭൂമിപ്രശ്നങ്ങളേക്കുറിച്ചുള്ളതാണെന്നും മന്ത്രി എ.കെ. ബാലൻ വിശദീകരിച്ചു. പ്രതിപക്ഷവുമായി ഉൾപ്പെടെ ചർച്ച നടത്തി സമവായമുണ്ടാക്കേണ്ട വിഷയമാണത്. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെയുണ്ട്. പ്രതിപക്ഷ നേതാവിനെയോ എംഎൽഎയെയോ കാണിക്കാൻ തയാറാണെന്നും ബാലൻ പറഞ്ഞു.
പി.ടി. തോമസ് പ്രസംഗം തുടരുന്നതിനിടെ മന്ത്രി ബാലനു പ്രസംഗിക്കാൻ മൈക്ക് കൊടുത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കറുമായി തർക്കിച്ചു. ഉത്തരവാദപ്പെട്ട ഫയൽ കാണാതെ പോകരുതെന്നേ താൻ ഉദ്ദേശിച്ചുള്ളു എന്നു തോമസ് പറഞ്ഞതോടെയാണു ബഹളം ശമിച്ചത്.
ഫയൽ മുക്കിയെന്നു പി.ടി. തോമസ്; നിയമസഭയിൽ ബഹളം
02:35 AM Jun 22, 2018 | Deepika.com