കൊച്ചി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) വല്ലാർപാടത്ത് ഏട്ടര ഏക്കറിൽ നിർമാണം പൂർത്തീകരിച്ച മൾട്ടി സ്പീഷിസ് അക്വാകൾച്ചർ കേന്ദ്രം പ്രവർത്തനസജ്ജമായി. ആരോഗ്യപൂർണവും മികച്ച ഗുണനിലവാരമുള്ളതുമായ മത്സ്യക്കുഞ്ഞുങ്ങളെ വികസിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തുകയാണ് ലക്ഷ്യം. ഇവിടെ നിന്നുള്ള ആദ്യ മത്സ്യക്കുഞ്ഞ് വിതരണം അടുത്തമാസം ആദ്യ ആഴ്ചയിൽ നടക്കും. വിവിധ ഇനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ഒരേ സമയം ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ ഹാച്ചറിയാണ് വല്ലാർപാടത്ത് പ്രവർത്തന സജ്ജമായിരിക്കുന്നതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
വാണിജ്യ പ്രാധാന്യമുള്ള കാരച്ചെമ്മീൻ, വറ്റ, കാളാഞ്ചി, മോത, തിലോപ്പിയ, പച്ച ഞണ്ട് എന്നിവയുടെ രോഗരഹിത കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്ന് ആദ്യ പടിയായി നൽകുന്നത്. പൂർണവളർച്ചയെത്തിയ മത്സ്യങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. രോഗങ്ങൾ മൂലവും വനാമി ചെമ്മീന്റെ വരവോടെയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാരച്ചെമ്മീന്റെ രണ്ടു കോടി ശേഷിയുള്ള വിത്തുത്പാദന കേന്ദ്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. രോഗരഹിതമായ കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാവശ്യമായ ലാബുകളും വളർത്തൽ കേന്ദ്രങ്ങളും ജലശുദ്ധീകരണ സംവിധാനങ്ങളുമൊക്കെ ഇവിടെ പ്രവർത്തനസജ്ജമാണ്.
വല്ലാർപാടത്തെ മൾട്ടി സ്പീഷിസ് അക്വാകൾച്ചർ കേന്ദ്രം പ്രവർത്തനസജ്ജമായി
02:35 AM Jun 22, 2018 | Deepika.com