തിരുവനന്തപുരം: സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകളുടെ പെർമിറ്റ് ഓണാവധിക്കു ശേഷം റദ്ദാക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ എം.സ്വരാജ്, വീണാ ജോർജ് എന്നിവരുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ട്. ഇതിൻപ്രകാരം സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ നിർബന്ധമായും ആ വ്യവസ്ഥകൾ പാലിച്ചിരിക്കണം.
സ്കൂളുകളുടെ സ്വന്തം വാഹനങ്ങൾ കൂടാതെ കരാറടിസ്ഥാനത്തിൽ വിദ്യാർഥികളുമായി എത്തുന്ന വാഹനങ്ങൾക്കും ഈ മാനദണ്ഡങ്ങൾ ബാധകമാണ്. കരാർ വാഹനങ്ങളിൽ ’ഓണ് സ്കൂൾ ഡ്യൂട്ടി ’ എന്ന ബോർഡ് പ്രദർശിപ്പിക്കണം കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ചുമതലക്കാരനായി ഒരു നോഡൽ ഓഫീസറായി സ്കൂളിലെ ഒരധ്യാപകനെ നിയമിക്കണം. വാഹനത്തിൽ പോകുന്ന എല്ലാ കുട്ടികളുടെയും പേരുവിവരവും രക്ഷിതാക്കളുടെ ഫോണ് നന്പർ അടക്കമുള്ള വിശദാംശങ്ങളും വാഹനത്തിൽ ലാമിനേറ്റ് ചെയ്ത സൂക്ഷിക്കണം. സ്കൂളിലും ഈ വിവരം ഉണ്ടാകണം.
അഗ്നിശമനികൾ വാഹനത്തിൽ വേണം. ഫിറ്റ്നസ് പരിശോധന കർശനമാക്കും. പരിശോധനയ്ക്ക് മാത്രമായി വാഹനം മെച്ചപ്പെട്ട രീതിയിൽ കൊണ്ടുവരികയും പിന്നീട് നല്ല പാർട്സുകൾ ഊരിമാറ്റുകയും ചെയ്യുന്നത് അനുവദിക്കില്ല. ഇതിനായി റോഡിൽ മിന്നൽ പരിശോധന നടത്തും. സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിശ്ചിത യോഗ്യത വേണം, അവർക്ക് കർശന പരിശീലനവും നൽകും. സ്കൂൾ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും. ഗതാഗത വകുപ്പുമായി ഇത് ബന്ധിപ്പിക്കും.
സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകളുടെ പെർമിറ്റ് ഓണാവധിക്കു ശേഷം റദ്ദാക്കും
02:35 AM Jun 22, 2018 | Deepika.com