കൊച്ചി: കേരളത്തിലെ വ്യവസായങ്ങൾ മനുഷ്യപ്രയത്നത്തിൽ കൂടുതൽ ഊന്നുന്നതിനു പകരം പുത്തൻ സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തകയാണു വേണ്ടതെന്നു കേന്ദ്ര നൈപുണിവികസന-സംരംഭകത്വ സഹമന്ത്രി ആനന്ദ്കുമാർ ഹെഗ്ഡെ. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയിലുള്ളവരുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യപ്രയത്നത്തിനു പരിമതികളുണ്ട്. അതിനെ മറികടക്കാൻ സാങ്കേതികവിദ്യക്കേ കഴിയൂ. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നൈപുണ്യ വികസന മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ചെറുകിട പദ്ധതികൾ മാത്രമേ സാധാരണക്കാർക്ക് അറിയൂ. കൂടുതൽ ആളുകളിലേക്കു നൈപുണ്യ വികസന പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണം നടത്തും.
നൈപുണ്യവികസനവുമായി ബന്ധപ്പെട്ടു 18 രാജ്യങ്ങളുമായി കരാറുകളിലേർപ്പെട്ടിട്ടുണ്ടെന്നും പല വിദേശരാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിഐഐ കേരള ചെയർമാൻ ഡോ. എസ്. സജി കുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കന്പനികളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസായങ്ങളിൽ മനുഷ്യപ്രയത്നം കുറയ്ക്കണം: കേന്ദ്രമന്ത്രി
02:19 AM Jun 22, 2018 | Deepika.com