നിയമസഭാ അവലോകനം / സാബു ജോണ്
തിരുവനന്തപുരം: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഉരിയാടരുതെന്ന സിനിമ ഡയലോഗ് പ്രശസ്തമാണ്. നിയമസഭയിൽ ഇന്നലെ അരങ്ങേറിയ തർക്കവും ബഹളവും കേട്ടപ്പോൾ ഈ സിനിമ ഡയലോഗ് ആണു പലരുടെയും ഓർമയിലെത്തിയത്. ഒടുവിൽ സഭയിൽ തന്നെ ഇതു പ്രയോഗിക്കപ്പെടുകയും ചെയ്തു.
കേരള ഹൈക്കോടതി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടയിൽ മൂന്നാർ ഭൂമികൈയേറ്റം വിഷയമാക്കിയത് പി.ടി. തോമസ് ആണ്. ഇടുക്കി എംപിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോർട്ട് മുഖ്യമന്ത്രി മുക്കിയെന്നായിരുന്നു തോമസിന്റെ ആക്ഷേപം. റവന്യുമന്ത്രി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയാണ് തോമസിന്റെ കൈയിലുള്ള തെളിവ്. അതിൽ പറയുന്നതാകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന് 2017 മേയ് ഏഴിന് റിപ്പോർട്ട് കൈമാറിയെന്നു മാത്രവും.
മൂന്നാറിലെ ഭൂമികൈയേറ്റം എന്നു കേട്ടപ്പോഴേ എസ്. രാജേന്ദ്രൻ ചാടിയെഴുന്നേറ്റു. സഭയിലില്ലാത്ത ആളേക്കുറിച്ചു പറയുന്നത് രേഖയിൽ നിന്നു നീക്കം ചെയ്യണമെന്നായിരുന്നു രാജേന്ദ്രന്റെ ആവശ്യം. പ്രധാനമന്ത്രി മോദിയേക്കുറിച്ച് സഭയിൽ ആരെല്ലാം എന്തെല്ലാം പറയുന്നു എന്നായിരുന്നു തോമസിന്റെ മറുപടി. കൈയേറ്റമെന്നു കേട്ടാൽ രാജേന്ദ്രൻ ചാടിയെണീൽക്കുകയാണ്. എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു തോന്നുമോ എന്ന മട്ടിൽ.- തോമസ് പറഞ്ഞു.
ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി എന്നു നൽകിയ മറുപടി പി.ടി. തോമസ് ദുർവ്യാഖ്യാനം ചെയ്യുകയാണെന്നായി മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. രാജേന്ദ്രൻ അപ്പോഴും വിടാൻ ഒരുക്കമല്ലായിരുന്നു. മുഖ്യമന്ത്രിയേക്കുറിച്ചും ഓഫീസിനെക്കുറിച്ചും പറഞ്ഞതൊന്നും രേഖയിലുണ്ടാകാൻ പാടില്ലെന്ന് രാജേന്ദ്രൻ ശഠിച്ചു.
പി.ടി. തോമസ് ആരോപണം പിൻവലിക്കണമെന്ന് മന്ത്രി ജി. സുധാകരനും ആവശ്യപ്പെട്ടു. മന്ത്രി കാര്യം അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നതെന്നായി തോമസ്. ഇതോടെ സഭയിൽ ഇരുപക്ഷത്തുനിന്നും ബഹളമായി. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഫയൽ മുക്കി എന്നു പറയുന്നതെന്നായി ടി.വി. രാജേഷ്. പി.ടിക്ക് ആകെയുള്ള രേഖ ഒരു വിവരാവകാശ രേഖ മാത്രം. അതിൽ പിടിച്ച് പറഞ്ഞത് ആവർത്തിച്ച് അദ്ദേഹം നിന്നു.
ഇതിനിടെ രാജേന്ദ്രൻ മൂന്നാം തവണയും ക്രമപ്രശ്നവുമായി എഴുന്നേറ്റു. മൂന്നാറിലെ കൈയേറ്റം എന്ന വാക്കു തന്നെ രേഖയിൽ ഉണ്ടാകാൻ പാടില്ലെന്നായിരുന്നു ആവശ്യം. മൂന്നാർ എന്നു പറഞ്ഞാൽ പോളണ്ട് ആണോ എന്നു പ്രതിപക്ഷത്തു നിന്നു വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു.
ഫയലിൽ അടയിട്ടിരിക്കുന്നത് പ്രസവിക്കാനാണോ എന്ന തോമസിന്റെ പരാമർശം പാർലമെന്ററി അല്ല എന്നു പറഞ്ഞ് ഇ.എസ്. ബിജിമോൾ എഴുന്നേറ്റു. പ്രസവം അശ്ലീലമാണോ എന്നായി പി.ടി. തോമസ്. സഭയ്ക്കുള്ളിൽ അതു ചെയ്യരുതെന്നു കൂടി തോമസ് പറഞ്ഞതോടെ ഭരണപക്ഷം ചാടിയെണീറ്റു. പിൻനിരക്കാർ മുന്നിലേക്കു നീങ്ങി. പ്രതിപക്ഷവും വിട്ടുകൊടുത്തില്ല.
ഇതിനിടെ പി.ടി. തോമസ് ഭരണപക്ഷത്തെ വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. പിണറായി വിജയനെതിരെ പറഞ്ഞുകൂടേ? പിണറായിക്കെന്താ കൊന്പുണ്ടോ? ഇങ്ങനെ പോയി തോമസിന്റെ പ്രസംഗം. ഈ സമയം ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ വി. ശശി പരമാവധി ഇടപെട്ടെങ്കിലും പ്രതിഷേധം ശമിപ്പിക്കാൻ കഴിഞ്ഞില്ല. പരാമർശങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം പരിശോധിക്കാം എന്നു മാത്രമായിരുന്നു മറുപടി.
പി.ടി. തോമസ് പറഞ്ഞ നന്പറിലുള്ള ഫയൽ ജോയ്സ് ജോർജിന്റെ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ടതല്ലെന്നു മന്ത്രി എ.കെ. ബാലൻ ഇതിനിടെ പറഞ്ഞു. മൂന്നാറിലെ മൊത്തം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആണത്. അതു മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്.- ബാലൻ വിശദീകരിച്ചു.
അപ്പോഴും പി.ടി. തോമസ് വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ലായിരുന്നു. പോളണ്ടിനെപ്പറ്റി മാത്രമല്ല, ഇപ്പോൾ മൂന്നാറിനേക്കുറിച്ചും പറയാൻ പാടില്ലെന്നുണ്ടോ. മുഖ്യമന്ത്രിയേക്കുറിച്ചു പറയാൻ പാടില്ല. കൈയേറ്റം എന്നു പറയാൻ പറ്റില്ല. എന്നാൽ, പറയാവുന്ന കാര്യങ്ങൾ എഴുതിത്തരിക. ഞാൻ അതു വായിച്ചോളാം: തോമസ് പറഞ്ഞു. ഇതിനിടെ മന്ത്രി ബാലനും ക്ഷോഭിച്ചുകൊണ്ടു രംഗത്തു വന്നു. ഇല്ലാത്ത കാര്യം പറഞ്ഞു പ്രചരിപ്പിക്കുന്നു എന്നായിരുന്നു ബാലന്റെ ആക്ഷേപം. മന്ത്രിയുടെ വിശദീകരണം കഴിഞ്ഞപ്പോൾ താൻ ഉദ്ദേശിച്ചതും മന്ത്രി പറഞ്ഞതും ഒന്നു തന്നെ എന്നായി തോമസ്. ഉത്തരവാദപ്പെട്ട ഫയൽ നഷ്ടപ്പെട്ടു പോകരുതെന്നേ താൻ ഉദ്ദേശിച്ചുള്ളു എന്നും തോമസ് വിശദീകരിച്ചു.
ഇന്നലെ മൂന്നാമതായി വരേണ്ട ബില്ലായിരുന്നു ഹൈക്കോടതി ഭേദഗതി ബിൽ. അത് ആദ്യമായി പരിഗണിക്കാൻ എടുത്തതു തന്നെ ബിൽ പൈലറ്റ് ചെയ്ത മന്ത്രി ബാലന്റെ സൗകര്യാർഥമായിരുന്നു. ഏതായാലും ബഹളവും ഒച്ചപ്പാടും തടസങ്ങളുമായി പി.ടി. തോമസിന്റെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടപ്പോൾ സമയം ഒന്നു കഴിഞ്ഞു. ഒരു മണിക്ക് ഡൽഹിക്കു പോകാൻ ഉദ്ദേശിച്ചിരുന്ന മന്ത്രിക്ക് അതിനു കഴിയാതെ പോയതു മിച്ചം.
തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയേക്കുറിച്ച് പി.കെ. ബഷീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളിലൂടെ പഞ്ചായത്തുകളുടെ പ്രവർത്തനം താറുമാറാക്കിയെന്ന് ബഷീർ കുറ്റപ്പെടുത്തി. ലൈഫ് മിഷന് ആദ്യഗഡു കൊടുത്തു കഴിഞ്ഞാൽ പിന്നീട് രണ്ടാം ഗഡുവിന് പണമുണ്ടാകില്ലെന്നg ബഷീർ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷന് ഹഡ്കോ 4500 കോടി രൂപയുടെ വായ്പ അനുവദിച്ചു കഴിഞ്ഞു. കഴിഞ്ഞ 25 മാസം കൊണ്ട് ലൈഫ് മിഷനിൽ എന്തു നടന്നു എന്നു ബഷീർ ചോദിച്ചിരുന്നു. അതിനു മുന്പുള്ള അറുപതു മാസം ഭവനനിർമാണ രംഗത്ത് എന്തു നടന്നുവെന്ന് മന്ത്രി തിരിച്ചു ചോദിച്ചു. ഒരു വർഷത്തിനകം നോക്കിക്കൊള്ളുക. വരാൻ പോകുന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടെന്നു മന്ത്രി പറഞ്ഞു.
ഇതിനിടെ വന്യമൃഗശല്യത്തേക്കുറിച്ച് ഷാഫി പറന്പിൽ പ്രത്യേക സബ്മിഷൻ അവതരിപ്പിച്ചു.
പി. വിജയദാസിനും സംസാരിക്കാൻ അവസരം നൽകി. പാലക്കാട്ട് കാട്ടാനയുടെ ചവിട്ടേറ്റ് ചുമട്ടു തൊഴിലാളി മരിച്ച സംഭവം ഇവർ സഭയുടെ ശ്രദ്ധയിൽ പെടുത്തി. കാട്ടാന ശല്യം മൂലം ഈ പ്രദേശങ്ങളിൽ ജീവിതം ദുഷ്കരമായിരിക്കുകയാണെന്ന് ഇവർ പറഞ്ഞു.
തമിഴ്നാട്ടിലെ മുതലമലയിലേക്ക് കുങ്കി ആനകളായി പരിശീലനത്തിന് മൂന്ന് ആനകളെ അയച്ചിട്ടുണെന്നു വനംമന്ത്രി കെ. രാജു പറഞ്ഞു. കൂടുതൽ ആനകളെ അയയക്കാൻ ഉദ്ദേശിക്കുന്നുണ്ട്. പരിശീലനം ലഭിച്ച കുങ്കി ആനകളെ കൊണ്ട് കാട്ടാനകളെ തുരത്താൻ കഴിയും. എന്നാൽ കുങ്കി ആനകളാക്കാനുള്ള പരിശീലനത്തിന് ആനകളെ തെരഞ്ഞെടുത്തപ്പോൾ അതിനെതിരെ സഭയിലുള്ള ഒരാൾ ഉൾപ്പെടെ ജനപ്രതിനിധികൾ രംഗത്തു വരുന്നത് സർക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നു ബില്ലുകളാണ് ഇന്നലെ സഭ പാസാക്കിയത്.
മൂന്നാറിനേക്കുറിച്ച് ഒരക്ഷരം മിണ്ടരുത് !
02:10 AM Jun 22, 2018 | Deepika.com