കൊച്ചി: കാനഡയിൽ വീസ വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധിപ്പേരിൽനിന്നു പണം തട്ടിയ യുവാവ് പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ചപുനലൂർ വീട്ടിൽ നൂറുദ്ദീനെ (22) യാണ് എറണാകുളം നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡൽഹി എയർപോർട്ടിൽ കസ്റ്റമർ കെയർ ഓഫീസർ ആയി നേരത്തെ ജോലി ചെയ്ത ഇയാൾ ആ ജോലി മതിയാക്കിയശേഷമാണ് തട്ടിപ്പ് നടത്തിയത്.
എയർ ഇന്ത്യയിൽ വിജിലൻസ് ഓഫീസറാണെന്നും ഡൽഹി, തിരുവനന്തപുരം, ദുബായ്, സിംഗപ്പുർ എയർപോർട്ടുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 65,000 രൂപ മാത്രം ജോലിക്കു മുടക്കിയാൽ മതിയെന്നു പറഞ്ഞു 10,000 രൂപ ഓരോരുത്തരിൽനിന്ന് അഡ്വാൻസായി വാങ്ങി. ഇത്തരത്തിൽ 25 ഓളം പേരിൽനിന്നു പണം വാങ്ങിയതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാർഥികൾ എയർ ഇന്ത്യയുടെ സൈറ്റിൽ നോക്കിയപ്പോൾ ഇതേപേരിലുള്ള ഓഫീസർ ഉണ്ടായിരുന്നതുകൊണ്ടു നൂറുദ്ദീൻ പറഞ്ഞതു വിശ്വസിച്ചു.
ഒടുവിൽ ജോലി കിട്ടാതായതോടെ എയർ ഇന്ത്യയിൽ നേരിൽ അന്വഷിച്ചപ്പോഴാണ് ചതി പറ്റിയതറിയുന്നത്. പണം തിരികെ കിട്ടുന്നതിനായി പ്രതിയുടെ വീട്ടിൽ ഉദ്യോഗാർഥികൾ പലതവണ പോയെങ്കിലും ഇയാൾ സ്ഥലത്തില്ലായിരുന്നു.
തമിഴ്നാട്ടിലും കർണാടകയിലുമായി കറങ്ങി നടക്കുകയായിരുന്ന പ്രതി സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു കുടുങ്ങിയത്. ഇയാളുടെ ബാഗിൽനിന്ന് എയർ ഇന്ത്യ വിജിലൻസ് ഓഫീസർ ഡൽഹി എന്ന ഐഡി കാർഡുകളും നിരവധി സീലുകളും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് ഇന്റർവ്യൂ നടത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാനഡയിൽ വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതി പിടിയിൽ
02:10 AM Jun 22, 2018 | Deepika.com