കൊച്ചി: ഒരാൾക്ക് അശ്ലീലമെന്നു തോന്നുന്ന ദൃശ്യം മറ്റൊരാൾക്കു കലാപരമായി തോന്നാമെന്നും ഇത്തരം കാഴ്ചപ്പാടുകൾ വ്യക്തികൾ മാറുന്നതിനനുസരിച്ചു മാറുമെന്നും ഹൈക്കോടതി. സ്ത്രീയെ മോശമായി ചിത്രീകരിച്ചു കവർപേജ് പുറത്തിറക്കിയതിന് മാഗസിന്റെ പ്രസാധർക്കെതിരേ നടപടി വേണമെന്ന ഹർജി ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി.
ഒരു പ്രമുഖ വനിതാ മാഗസിന്റെ കവർ പേജിൽ മുലയൂട്ടുന്ന ചിത്രം അച്ചടിച്ചതിനെതിരേ എം.എ. ഫെലിക്സ് നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ച് ഇക്കാര്യം വിശദീകരിച്ചത്. ചിത്രത്തിൽ കോടതിക്ക് അശ്ലീലം കണ്ടെത്താൻ കഴിഞ്ഞില്ല. രാജാ രവിവർമയുടെ ചിത്രങ്ങളെന്നപോലെയാണു കോടതി ചിത്രത്തെ കണ്ടത്. സൗന്ദര്യം കാണുന്നയാളിന്റെ കണ്ണിലാണെന്നതുപോലെ അശ്ലീലമെന്നതു നോക്കുന്നയാളിന്റെ കണ്ണിലാണ്. ഇത്തരം ചിന്ത വ്യക്തിയധിഷ്ഠിതമാണ്.
ചിത്രത്തിലോ അതിന്റെ അടിക്കുറിപ്പിലോ അപാകതയില്ല. സാഹിത്യമായാലും ദൃശ്യ കലയായാലും ശരീര സൗന്ദര്യത്തെ ആഘോഷിക്കുന്ന ചരിത്രമാണ് ഇന്ത്യൻ കലാലോകത്തിനുള്ളതെന്നു ചരിത്രകാരനായ വില്യം ഡാൽറിംപിൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. അജന്തയിലെ സൃഷ്ടികളിലും ഇതു കാണാൻ കഴിയും. പുരോഗതിയുടെ പാതയിലുള്ള നവസമൂഹത്തെ ഭൂതകാലത്തിലേക്കു പിടിച്ചുകെട്ടാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഒരാൾക്കു തോന്നുന്ന അശ്ലീലം മറ്റൊരാൾക്കു കലാപരമാകാമെന്നു കോടതി
02:10 AM Jun 22, 2018 | Deepika.com