പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുളയിൽനിന്നു കാണാതായ ജെസ്ന മരിയം ജയിംസിനു വേണ്ടി സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള തെരച്ചിൽ വിപുലീകരിക്കും. ജെസ്നയുടെ ഫോണ്‍ കോളുകൾ, സന്ദേശങ്ങൾ, വിവരശേഖരണപ്പെട്ടികളിൽനിന്നു ലഭിച്ച കത്തുകളിലെ വിവരങ്ങൾ എന്നിവയാണ് പ്രധാനമായും സൈബർ സെൽ പരിശോധിക്കുന്നതെന്നു ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു.
തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ജെസ്നയ്ക്കായി നടത്തിയ തെരച്ചിൽ നിർത്തിവച്ചു. മൂന്നു മാസമായി നടത്തിയ തെരച്ചിലിൽ ജെസ്നയെപ്പറ്റി ഒരു വിവരവും ലഭിക്കാത്തതിനാൽ അന്വേഷണ സംഘത്തെ തിരിച്ചുവിളിച്ചു. ഇവർ ശേഖരിച്ച വിവരങ്ങൾ ഇന്നു മുതൽ അവലോകനംചെയ്യും.
ഇതര സംസ്ഥാനങ്ങളിൽ ജെസ്നയുടെ പോസ്റ്ററുകൾ പതിക്കുകയും ദുരൂഹസാഹചര്യങ്ങളിൽ പെണ്‍കുട്ടിയെ കണ്ടാൽ അറിയിക്കണമെന്ന് അഭ്യർഥിച്ചു ഡിജിപിമാർക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജെസ്ന മൊബൈൽ സന്ദേശമയച്ച ആണ്‍സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തതിൽ സംശയിക്കത്തക്ക വിവരങ്ങളുണ്ടായിരുന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും നിലപാട്. ആവശ്യമെങ്കിൽ നുണപരിശോധനയ്ക്കു ഹാജരാകാമെന്ന് ഇയാൾ ജെസ്നയുടെ ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. ജെസ്നയുടെ ഫോണിൽ ആണ്‍സുഹൃത്തിനു മാത്രമായി 1,000 കോളുകൾ ഉണ്ടായിരുന്നതായി പറയുന്നു.
“ഐ ആം ഗോയിംഗ് ടു ഡൈ’’ എന്ന് അവസാനം ജെസ്ന സന്ദേശം അയച്ചിരിക്കുന്നതും ഇയാൾക്കാണ്. ജെസ്നയുടെ സഹപാഠിയായ ആണ്‍സുഹൃത്തിനെ സംശയിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ബന്ധുക്കളും സ്വീകരിച്ചിരുന്ന നിലപാട്. പെണ്‍കുട്ടിയുമായി സുഹൃദ്ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇതന്വേഷിച്ച പോലീസ് സംഘവും നിഗമനത്തിലെത്തിയിരുന്നു. എന്നാൽ, വിവരശേഖരണത്തിനായി സ്ഥാപിച്ചിരുന്ന 12 പെട്ടികളിൽനിന്നു ലഭിച്ച കത്തുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഫോണ്‍കോളുകൾ അടക്കം വീണ്ടും സൈബർ സെൽ പരിശോധനയ്ക്കു വിധേയമാക്കുന്നതെന്ന് എസ്പി പറഞ്ഞു. വിവരശേഖരണപെട്ടികളിൽനിന്നു ലഭിച്ച അഞ്ചു കത്തുകളാണ് നിർണായകമായി പോലീസ് മാറ്റിയിരിക്കുന്നത്.
കാണാതായെന്ന പരാതി ലഭിച്ച ശേഷം പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രക്തക്കറയുളള ജെസ്നയുടെ വസ്ത്രം കണ്ടെത്തിയിരുന്നു. ഇതിലും സംശയിക്കാനായി ഒന്നുമില്ലെന്നു തെളിഞ്ഞതാണെന്നു പോലീസ് പറഞ്ഞു.
ജെസ്ന: തെരച്ചിൽ വിപുലീകരിക്കും
02:47 AM Jun 21, 2018 | Deepika.com