പാലാ: രാവിലെ പ്ലസ്ടുക്കാരായ മക്കളെ സ്കൂളിൽ അയച്ച ശേഷം റെസി മാത്യുവിന്റെ ഒാട്ടം ഇനി നേരേ അടുക്കളയിലേക്കല്ല, പാലാ അൽഫോൻസാ കോളജിലേക്കാണ്! ടീച്ചറായിട്ടല്ലേയെന്നു വിചാരിച്ചുകളയരുത്, കാരണം ബിഎ ക്ലാസിലെ വിദ്യാർഥിനിയാണ് ഈ അന്പത്തിരണ്ടുകാരി. കേരളത്തിലെ ഏറ്റവും സീനിയറായ കോളജ് വിദ്യാർഥിനി എന്ന റിക്കാർഡ് സ്ഥാപിച്ചാണു റെസിയുടെ വരവ്. പഠിക്കണമെന്ന് ആഗ്രഹമുണ്ടായാൽ പ്രായവും പ്രാരാബ്ധവുമൊന്നും പ്രശ്നമല്ലെന്നു തെളിയിക്കുകയാണ് പുന്നത്തുറ മുള്ളക്കുഴിയിൽ റെസി മാത്യു.
ബിഎ ഹിസ്റ്ററിക്കു പാലാ അൽഫോൻസാ കോളജിൽ റെസി ഇന്നലെ ചേർന്നു. പ്ലസ്ടുക്കാരായ രണ്ടു കുട്ടികളുള്ള ഈ വീട്ടമ്മ അടുത്ത മാസം 18 മുതൽ റെഗുലർ ക്ലാസിനെത്താനുള്ള ഒരുക്കത്തിലാണ്. എംജി യൂണിവേഴ്സിറ്റിയുടെ ഓണ്ലൈനിൽ രജിസ്റ്റർ ചെയ്ത റെസിക്കു മെരിറ്റിലാണ് സീറ്റ് ലഭിച്ചത്. പ്ലസ്ടു സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ആദ്യ രണ്ട് അലോട്ട്മെന്റിലും ഹാജരാകാൻ പറ്റിയിരുന്നില്ല. വിഷയം തുടർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിദ്യാഭ്യാസമന്ത്രിയെ ധരിപ്പിച്ചു. മന്ത്രി ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കുകയും കോളജ് അധികൃതരെ ഫോണിൽ ബന്ധപ്പെടുകയുമായിരുന്നു. സർട്ടിഫിക്കറ്റ് ഉടൻ കൊടുക്കാനും തുടർ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോടു മന്ത്രി നിർദേശിച്ചു.
പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പിനു പാലാ അൽഫോൻസാ കോളജിൽ മുന്പ് പഠിച്ചെങ്കിലും കോഴ്സ് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ പ്ലസ് ടു തുല്യതാ കോഴ്സിനു ചേർന്നു വിജയിക്കുകയായിരുന്നു. പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഹിന്ദിയാണ് റെസിയുടെ സെക്കൻഡ് ലാംഗേജ്. രാമപുരം സെന്റ് അഗസ്റ്റിൻ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ അഞ്ജലി, അതിരന്പുഴ സെന്റ് അലോഷ്യസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ആശിഷ് എന്നിവരാണ് റെസിയുടെ മക്കൾ.
ബിജു കൂട്ടപ്ലാക്കൽ
അൽഫോൻസായിൽ ഇനി ബിഎ ക്ലാസിന് 52ന്റെ ചെറുപ്പം!
02:47 AM Jun 21, 2018 | Deepika.com