തിരുവനന്തപുരം: മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ക്ഷേമനിധി, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ ചെയർമാനായി നിയോഗിച്ച സമിതി ജൂലൈ 31ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. മുൻ പഞ്ചായത്ത് അംഗങ്ങളെ സംബന്ധിക്കുന്ന വിവര ശേഖരണം നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബത്തിന്റെയും സ്വത്തുവിവരവും ബാധ്യതകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിക്കാനുള്ള കാലാവധി ദീർഘിപ്പിക്കാനുള്ള 2018-ലെ കേരള പഞ്ചായത്തി രാജ് (രണ്ടാം ഭേദഗതി) ബില്ലിൽ നടന്ന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി. ലൈഫ് പദ്ധതി മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കും.
പഞ്ചായത്ത് പരിധിക്കുള്ളിൽ മദ്യഷാപ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന്റെയും എക്സൈസിന്റെയും നിയമങ്ങളിൽ വൈരുധ്യമുള്ളതിനാലാണ് എക്സൈസ് നിയമത്തിന്റെ ഭാഗമാക്കിയത്.പഞ്ചായത്ത് അംഗങ്ങളുടെ സ്വത്തുവിവരം യഥാസമയം സമർപ്പിക്കുന്നതിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് ഒരുപോലെ വീഴ്ചയുണ്ടായി. ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളും അവ്യക്തതയുമുണ്ടായി അതുകൊണ്ട് സമയം നീട്ടാൻ സർക്കാർ നിർബന്ധിതമായി.
ഇപ്പോൾ ബിൽ പാസാക്കിയില്ലെങ്കിൽ 1300 ഓളം ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടും. വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകേണ്ട സ്ഥിതിയും വരും. ഇത് ഒഴിവാക്കാനാണ് ഭേദഗതിക്ക് സർക്കാർ നിർബന്ധിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 15 മാസങ്ങൾക്കുള്ളിലാണ് സ്വത്തു വിവരം സംബന്ധിച്ച സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത്. ഇത് 30 മാസമാക്കി ഉയർത്താനാണ് ബില്ലിൽ ഭേദഗതി കൊണ്ടുവന്നത്. കെ.എം. മാണി, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, പി.കെ.ബഷീർ ,സജി ചെറിയാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബിൽ നിയമസഭ പാസാക്കി.
പഞ്ചായത്തി രാജ് ഭേദഗതി ബിൽ പാസാക്കി
02:26 AM Jun 21, 2018 | Deepika.com