ഒറ്റപ്പാലം: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണികൾക്കിടെ താത്കാലിക ജീവനക്കാരനു ഗുരുതരമായി ഷോക്കേറ്റു. രണ്ടു സബ് എൻജിനിയർമാർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. പാലപ്പുറം സ്വദേശി സജി (38)ക്കാണ് മുളഞ്ഞൂർ പാത്രക്കടവിൽ വൈദ്യുതിലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റത്. ഹൈടെൻഷൻ ലൈൻ ഓഫാക്കിയെന്ന ധാരണയിൽ അറ്റകുറ്റപ്പണി ചെയ്യാൻ കയറിയ സജി ഷോക്കേറ്റു താഴേയ്ക്കു വീഴുകയായിരുന്നു. സബ് എൻജിനീയർമാരായ സുരേഷ്, ജയരാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ലൈൻമാൻ ഉണ്ടായിരിക്കേ താത്കാലിക ജീവനക്കാരനെ ജോലികൾക്കു ഉപയോഗിച്ചതിനാണു സസ്പെൻഷൻ.
പാലപ്പുറത്തെ ഇതിന്റെ പവർലൈൻ ഓഫാക്കാൻ ആശയവിനിമയം നടത്തി കൃത്യത വരുത്തിയാണ് സജിയും ലൈൻമാൻമാനായ ജോയിയും പ്രവൃത്തികൾ ആരംഭിച്ചതെന്നാണ് പറയുന്നത്.
സജിയാണ് അറ്റകുറ്റപ്പണിക്കായി മുകളിൽ കയറിയത്. ഉടനെ ഷോക്കേറ്റു തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
പ്രവൃത്തികൾ നടക്കുന്ന സമയത്ത് ഇവർ സംഭവസ്ഥലത്ത് ഉണ്ടാകണമെന്നിരിക്കേ ഇതിൽ വീഴ്ചവരുത്തിയതിനാണ് സസ്പെൻഷൻ. ഇതിനു പുറമേ സജിക്കൊപ്പം ഉണ്ടായിരുന്ന ലൈൻമാൻ ജോയിയെയും സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം തുടങ്ങി.ലൈൻ ഓഫാക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുത്തിട്ടും ലൈനിൽ എങ്ങനെ വൈദ്യുതി പ്രവഹിച്ചുവെന്നതാണ് കെഎസ്ഇബി ഉന്നതാധികൃതർ അന്വേഷിക്കുന്നത്.
താത്കാലിക ജീവനക്കാരന് ഷോക്കേറ്റു; മൂന്നു പേർക്കു സസ്പെൻഷൻ
02:26 AM Jun 21, 2018 | Deepika.com