കൊച്ചി: ‘ദൈവത്തിനു നന്ദി, മുഴുവൻ കടപ്പാടും വീട്ടുകാരോടും അധ്യാപകരോടുമാണ്. ഭയങ്കര സന്തോഷത്തിലാണു ഞാൻ’-മെഡിക്കൽ എൻട്രൻസിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ അങ്കമാലി വളവഴി മേനാച്ചേരി വീട്ടിൽ ജെസ് മരിയ ബെന്നി ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. നീറ്റ് പരീക്ഷാ ഫലം പ്രഖാപിച്ചപ്പോൾ ദേശീയതലത്തിൽ ജെസിന് 56-ാം റാങ്കുണ്ടായിരുന്നു. അന്നുതന്നെ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം ഈ മിടുക്കി ഉറപ്പിച്ചിരുന്നു.
ഇന്നലെ സംസ്ഥാനതല ഫലം പ്രഖ്യാപിക്കുന്പോൾ അധ്യാപകരും മേനാച്ചേരി വീട്ടിലുണ്ടായിരുന്നതു ജെസിന്റെ സന്തോഷം ഇരട്ടിയാക്കി. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് ബെന്നിയുടെയും ചെങ്ങൽ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ജെസീന്തയുടെയും മകളാണ് ജെസ് മരിയ.
ജെസ് മരിയയുടെ കഠിന പരിശ്രമമാണ് ഈ തിളക്കമാർന്ന നേട്ടം സമ്മാനിച്ചതെന്നു മാതാപിതാക്കളും അധ്യാപകരും പറയുന്നു. പത്താം ക്ലാസിൽ 96.5 ശതമാനം മാർക്കും ഹയർസെക്കൻഡറിക്ക് 97.6 ശതമാനം മാർക്കുമുണ്ടായിരുന്നു. ഹയർസെക്കൻഡറി പഠനത്തിന്റെ തുടക്കത്തിൽതന്നെ എൻട്രൻസിനുള്ള ശ്രമം തുടങ്ങി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു ഹയർസെക്കൻഡറി പഠനം.
ക്ലാസുള്ള ദിവസങ്ങളിൽ ആറു മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളിൽ 12 മണിക്കൂർ വരെയും പഠനത്തിനായി ചെലവഴിച്ചു. പാലായിലെ ബ്രില്യന്റ് കോച്ചിംഗ് സെന്ററിൽ താമസിച്ചാണു പഠിച്ചത്. ഹയർസെക്കൻഡറി പഠനത്തിനു ശേഷം ഒരു വർഷം കൂടി ബ്രില്യന്റിലെ ട്രെയിനിംഗ് തുടർന്നു. ഓങ്കോളജിയിൽ സ്പെഷലൈസ് ചെയ്യണമെന്നാണു ജെസിന്റെ ആഗ്രഹം. സഹോദരൻ ജോണ് ബെന്നി തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്.
ഒന്നാംറാങ്കിൽ തിളങ്ങി ജെസ് മരിയ
02:26 AM Jun 21, 2018 | Deepika.com