തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു മർദിക്കാൻ നിർദേശം നൽകിയ എറണാകുളത്തെ ഉന്നത സിപിഎം നേതാവ് ആരാണെന്നു വ്യക്തമാക്കണമെന്നു നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. പോലീസുകാരുൾപ്പെട്ട കേസാണെങ്കിലും അന്വേഷണം ശരിയായ ദിശയിൽ നീങ്ങുന്ന സാഹചര്യത്തിൽ സിബിഐക്കു വിടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിടാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന നിയമോപദേശം എസ്പിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, നിയമോപദേശം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാകില്ലെന്നും സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ അറിയിച്ചു.
എറണാകുളത്തെ ഉന്നത സിപിഎം നേതാവാണു നിർദേശം നൽകിയത്. റൂറൽ എസ്പിയുടെ ഫോണ് രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എസ്പിയെ ഒഴിവാക്കുന്നത് ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന്റെ ഭാഗമാണ്. എസ്പിയെ പ്രതിയാക്കേണ്ടന്ന പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സർക്കാരിന്റെ നിർദേശാനുസരണമാണു നിയമോപദേശം നൽകിയതെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനത്ത് ആദ്യമായിട്ടല്ല കസ്റ്റഡി മരണം ഉണ്ടാകുന്നതെന്നും ഉത്തരവാദികൾക്കെതിരേ ഇത്ര ശക്തമായ നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പോലീസുകാർക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്ത എത്ര കസ്റ്റഡി മരണ സംഭവങ്ങളുണ്ട്? എസ്പി എ.വി. ജോർജിനേയും അന്വേഷണ സംഘത്തവനായ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ എസ്പിയ്ക്കു വീഴ്ചകളുണ്ടായെന്നു കണ്ടെത്തിയിരുന്നു. തുടർന്നു സസ്പെൻഡ് ചെയ്തു.
അന്വേഷണോദ്യോഗസ്ഥൻ നിയമോപദേശം തേടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇക്കാര്യത്തിലൊന്നും സർക്കാർ ഇടപെട്ടിട്ടില്ല. അന്വേഷണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടാൽ അവർ പ്രതികളാകും. നിലവിൽ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയം: സ്പീക്കറും പ്രതിപക്ഷവുമായി തർക്കം
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പ്രതിപക്ഷവും തമ്മിൽ തർക്കം. മുൻപു കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസെന്നു പറഞ്ഞാണ് വരാപ്പുഴ കേസിൽ അവതരണാനുമതി നോട്ടീസ് തള്ളിയത്. ഇക്കുറി റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ പ്രതിയാക്കേണ്ടെന്ന നിയമോപദേശത്തിലാണു നോട്ടീസ് നൽകിയത്. ഇതും സ്പീക്കർ തള്ളിയത് ആർക്കു വേണ്ടിയാണെന്ന് അറിയാമെന്നു പ്രതിപക്ഷം പറഞ്ഞു.
എന്നാൽ, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണം അടിയന്തര പ്രമേയമായി അനുവദിക്കാനാകില്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു. അടിയന്തരപ്രമേയമായി അനുവദിക്കാനാകാത്ത കാര്യം എങ്ങനെ സബ്മിഷനായി അനുവദിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ചട്ടത്തിന്റെ അടിസ്ഥാനത്തിലല്ല, സ്പീക്കറുടെ നിലപാടാണ് എന്ന് പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കർ അനുവദിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സബ്മിഷനായി ഇത് അനുവദിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. തുടർന്നു പ്രതിപക്ഷം സബ്മിഷനായി ഇക്കാര്യം ഉന്നയിക്കുകയായിരുന്നു
ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുക്കാൻ നിർദേശിച്ച ഉന്നത സിപിഎം നേതാവ് ആരെന്നു പ്രതിപക്ഷം
02:13 AM Jun 21, 2018 | Deepika.com