നിയമസഭാ അവലോകനം / സാബു ജോണ്‍
തിരുവനന്തപുരം: അധികാര വികേന്ദ്രീകരണം ആരുടെ സംഭാവനയാണെന്ന തർക്കത്തിൽ ഒരിക്കലും തീർപ്പുണ്ടാകില്ല. പഞ്ചായത്ത് രാജ്, നഗരപാലിക നിയമത്തിന് എപ്പോഴൊക്കെ ഭേദഗതി വരുന്നോ അപ്പോഴെല്ലാം ഈ വിഷയത്തിൽ ഭരണ- പ്രതിപക്ഷ തർക്കവും അരങ്ങേറും. ഇന്നലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ബിൽ ചർച്ചയ്ക്കു വന്നപ്പോഴും അധികാരവികേന്ദ്രീകരണത്തിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തർക്കമത്രയും.
അധികാര വികേന്ദ്രീകരണത്തിനു പുതിയ മാനം നൽകിയ ജില്ലാ കൗണ്‍സിൽ പിരിച്ചുവിട്ട അന്നത്തെ യുഡിഎഫ് സർക്കാരിന്റെ നടപടിയെ ബാലവധം എന്നാണ് മന്ത്രി എ.കെ. ബാലൻ വിശേഷിപ്പിച്ചത്. അന്ന് പാലക്കാട് ജില്ലാ കൗണ്‍സിൽ പ്രസിഡന്റ് എ.കെ. ബാലൻ. കണ്ണൂർ ജില്ലാ കൗണ്‍സിൽ പ്രസിഡന്റ് ടി.കെ. ബാലൻ, കോഴിക്കോട്ടെ പ്രസിഡന്റ് കെ. ബാലൻ. മൊത്തം ബാലൻ മയം. ജില്ലാ കൗണ്‍സിൽ പിരിച്ചുവിട്ട നടപടിക്കെതിരെ എ.കെ. ബാലൻ പാലക്കാട്ട് ഒരു കണ്വൻഷൻ വിളിച്ചു കൂട്ടി. അതിൽ പ്രസംഗിക്കാൻ വന്ന സുകുമാർ അഴീക്കോടാണ് ബാലവധം എന്ന പേരിട്ടത്. ബാലന്മാരുടെ കണ്ണീർ ശാപമായി മാറുമെന്നു വരെ അന്ന് അഴീക്കോട് പ്രസംഗിച്ചത്രെ.
പഞ്ചായത്ത് അംഗങ്ങൾ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള കാലപരിധി പതിനഞ്ചു മാസത്തിൽ നിന്നു മുപ്പതു മാസമായി വർധിപ്പിക്കുന്നതിനുള്ള ഭേദഗതിയാണ് ഇന്നലെ സഭ പാസാക്കിയത്. ഇങ്ങനെയൊരു ഇളവു നൽകിയില്ലെങ്കിൽ 1300 പഞ്ചായത്ത് അംഗങ്ങൾക്കു പദവി നഷ്ടപ്പെടും. അങ്ങനെ വന്നാൽ ഇത്രയും സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടത്തേണ്ടി വരും. അത് പ്രായോഗികമല്ലാത്തതിനാലാണ് ഭേദഗതി കൊണ്ടു വരുന്നതെന്നാണ് മന്ത്രി ബാലന്റെ ന്യായവാദം. തുടക്കത്തിൽ മൂന്നു മാസമായിരുന്ന കാലപരിധി പതിനഞ്ചു മാസമായി വർധിപ്പിച്ചത് യുഡിഎഫ് സർക്കാരാണ്. അന്നത്തെ വർധനയുടെ അനുപാതം നോക്കിയാൽ തങ്ങൾക്കു വേണമെങ്കിൽ ഇനിയും വർധിപ്പിക്കാമെന്നൊരു സാധ്യതയും മന്ത്രി ചൂണ്ടിക്കാട്ടി.
നാമനിർദേശ പത്രിക സമർപ്പിക്കുന്പോഴും പിന്നീട് ലോകായുക്ത മുന്‍പാകെയും സ്വത്തുവിവരം നൽകുന്ന പഞ്ചായത്ത് മെംബർമാരെ കൊണ്ട് വീണ്ടുമൊരു സ്വത്ത് വിവരം കൊടുപ്പിക്കുന്നത് അന്യായമാണെന്ന അഭിപ്രായക്കാരായിരുന്നു മഞ്ഞളാംകുഴി അലിയും എൻ. ഷംസുദ്ദീനുമൊക്കെ. ഈ വ്യവസ്ഥ തന്നെ ഒഴിവാക്കണമെന്ന് അവർ വാദിച്ചു.
എന്നാൽ, ലീഗുകാരൻ തന്നെയായ പി.കെ. ബഷീർ ബില്ലിനു പുറത്തേക്കും കടന്നു വാചാലനായി. സന്പൂർണ ഭവന പദ്ധതിയായ ലൈഫ് പദ്ധതിയോടു ബഷീറിനു പണ്ടേ മതിപ്പു പോരാ. കഴിഞ്ഞ സമ്മേളനത്തിൽ ബഷീർ അടിയന്തരപ്രമേയം വരെ അവതരിപ്പിച്ചതാണ്. പഞ്ചായത്തുകളുടെയും പട്ടികജാതി- പട്ടികവർഗം ഉൾപ്പെടെയുള്ള വകുപ്പുകളുടെയും അധികാരം കവർന്നെടുക്കുന്ന പദ്ധതിയാണ് ലൈഫ് എന്നാണ് ബഷീറിന്റെ വാദം. കൂടാതെ ആറു വകുപ്പുകൾ സംയോജിപ്പിക്കാനുള്ള സർക്കാർ നീക്കത്തോടും ബഷീറിനു വിയോജിപ്പാണ്. കേന്ദ്ര സഹായവും ലോക ബാങ്ക്, എഡിബി വായ്പയുമെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമത്രെ. എൽഡിഎഫ് സർക്കാർ ഇങ്ങനെ മുന്നോട്ടു പോയാൽ വരാൻ പോകുന്ന തങ്ങളുടെ സർക്കാർ കഷ്ടപ്പെടുമോ എന്നാണു ബഷീറിന്റെ ഭയം.
സ്വത്ത് വിവരം പ്രഖ്യാപിക്കാത്തവരിൽ എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസിയയും ഉൾപ്പെടുമെന്ന് അറിയാമോ എന്ന് എം. നൗഷാദ് ചോദിച്ചപ്പോൾ ബഷീറിനു കുലുക്കമില്ല. നിങ്ങളാണ് അപ്പുറത്തുള്ളതെന്ന് ഞങ്ങൾക്കു നന്നായി അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് അബദ്ധമൊന്നും പറ്റില്ല- ബഷീർ പറഞ്ഞു. ബഷീറിന്റെ ഭാര്യയാണ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റായ റസിയ.
അധികാര വികേന്ദ്രീകരണ നിയമം കേന്ദ്രത്തിലും കേരളത്തിലും പാസാക്കിയത് തങ്ങളാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അന്നു മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന 29 വകുപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾക്കു വിട്ടുകൊടുത്തത് യുഡിഎഫ് സർക്കാരാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ വാദിച്ചു. മദ്യശാലകൾക്കു ലൈസൻസ് കൊടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയത് ഇടതുസർക്കാർ ആണെന്ന് വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമം പാസാക്കുക മാത്രമാണ് യുഡിഎഫ് ചെയ്തതെന്ന് ഭരണപക്ഷത്തു നിന്ന് കെ. ബാബു പറഞ്ഞു. ജനകീയാസൂത്രണ പ്രസ്ഥാനമുൾപ്പെടെ അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തിയ എല്ലാക്കാര്യങ്ങളും ചെയ്തത് ഇടതു സർക്കാരുകളാണത്രെ.
കരം നിർണയിക്കാനുള്ള അധികാരം ഇല്ലാതാക്കിയത് ഇടതു സർക്കാരാണെന്ന് പി.കെ. ബഷീർ പറഞ്ഞപ്പോൾ അങ്ങനെയൊരു അധികാരമില്ലായിരുന്നു എന്നു ഭരണപക്ഷത്തെ വി. ജോയി വാദിച്ചു. താൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു എന്നും ഇക്കാര്യം വ്യക്തമായി അറിയാമെന്നും പറഞ്ഞു ജോയി ബഷീറിനെ വെല്ലുവിളിച്ചു. താൻ പഞ്ചായത്ത് മെംബറും പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെംബറും ആയിരുന്നു എന്നു ബഷീർ ജോയിക്കു മറുപടി കൊടുത്തു.
പഞ്ചായത്ത് രാജ് ഭേദഗതി ബിൽ നിലനിൽക്കില്ലെന്ന് പി. ഉബൈദുള്ള വാദിക്കുന്നതിനു പിന്നിലൊരു കാരണമുണ്ട്. അന്‍പതു കൊല്ലത്തെ അനുഭവജ്ഞാനമുള്ള കെ.എം. മാണി ബിൽ നിലനിൽക്കില്ലെന്നു പറയുന്നു. മറ്റൊരു സീനിയർ മെംബറായ പി.സി. ജോർജും ഇതേ അഭിപ്രായം പറയുന്നു. ഇവർ രണ്ടു പേരും ഒരേ അഭിപ്രായം മറ്റൊരു കാര്യത്തിലും പറഞ്ഞു കേട്ടിട്ടില്ല. അപ്പോൾ പിന്നെ ഇവരുടെ വാദം ശരിയാകില്ലേ എന്നാണ് ഉബൈദുള്ള ചോദിക്കുന്നത്.
വരാപ്പുഴ ലോക്കപ്പ് കൊലപാതക കേസിൽ എസ്പിയെ പ്രതി ചേർക്കേണ്ടെന്ന നിയമോപദേശം ചൂണ്ടിക്കാട്ടി വി.ഡി. സതീശൻ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. എന്നാൽ നിയമോപദേശത്തിന്റെ പേരിൽ അടിയന്തരപ്രമേയം അനുവദിക്കാനാകില്ലെന്നായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നിലപാട്. ഇതിന്റെ പേരിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിൽ അൽപം വാക്പോരും അരങ്ങേറി. ഒടുവിൽ ഈ വിഷയം സബ്മിഷനായി അനുവദിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയ സിപിഎമ്മിലെ ഉന്നതന്റെ പേരു പുറത്തുവരണമെന്നായിരുന്നു വി.ഡി. സതീശന്റെ ആവശ്യം. ഇതു പുറത്തുവരുമോ എന്നു ഭയന്നാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും സതീശൻ പറഞ്ഞു.
ശ്രീജിത്തിന്റെ കുടുംബം സർക്കാർ നടപടികളിൽ പൂർണതൃപ്തി അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർണതൃപ്തി ഉള്ളതു കൊണ്ടാണോ ശ്രീജിത്തിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നായി സതീശൻ.
ലോക്കപ്പ് മർദനം പുതിയ കാര്യമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അതിന്റെ പേരിൽ ഇത്രയും ശക്തമായ നടപടികൾ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഒരു കേസ് കൈയിൽ കിട്ടിയാൽ വിരോധമുള്ളവരെയെല്ലാം വേട്ടയാടുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയൊരു സമീപനം ഈ സർക്കാരിൽ നിന്നുണ്ടാകില്ല. - പഴയ പല സംഭവങ്ങളും ഓർമിച്ചു കൊണ്ട് പിണറായി പറഞ്ഞു.
ആളുമാറി പിടിച്ചുകൊണ്ടു പോയി ലോക്കപ്പിലിട്ട് മർദിച്ചു കൊല്ലുന്ന ആദ്യ സംഭവമാണ് വരാപ്പുഴയിലേതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. യഥാർഥ പ്രതിയാണെങ്കിൽ കൊല്ലാമെന്നാണോ എന്നു മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. ഏതായാലും സിബിഐ അന്വേഷണത്തിനു സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ബാലവധത്തിൽ തുടങ്ങിയ അധികാരവികേന്ദ്രീകരണ തർക്കം
02:13 AM Jun 21, 2018 | Deepika.com