കൊച്ചി: പൗരോഹിത്യവഴികളിൽ യോഗയെ സമന്വയിപ്പിച്ച് ആത്മീയതയ്ക്കു പുതുഭാഷ്യം കുറിക്കുകയാണ് ഒരു വൈദികൻ. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ അസിസ്റ്റന്റ് ഡയറക്ടറും നൈവേദ്യ ആയുർവേദ ആശുപത്രിയുടെ ഹെൽത്ത് ഡയറക്ടറുമായ ഫാ. പീറ്റർ തിരുതനത്തിലാണു യോഗയുടെ ലോകത്തു ശ്രദ്ധ നേടുന്നത്.
യോഗയുടെ പശ്ചാത്തലത്തിൽ മൂന്നു മുതൽ അഞ്ചു വരെ ദിവസങ്ങളിലായി ഒരുക്കുന്ന ഹെൽത്ത് റിട്രീറ്റാണു ഫാ. പീറ്ററിനെ യോഗയിൽ ശ്രദ്ധേയനാക്കിയത്. ഇതിനകം കേരളത്തിലും പുറത്തും നിരവധി സ്ഥലങ്ങളിൽ യോഗാധ്യാനം വിജയകരമായി നടത്തി. ശരീരത്തിൽ അന്തർലീനമായ സാധ്യതകളെ ഉപയോഗപ്പെടുത്താൻ പരിശീലിപ്പിക്കുകയാണു ഫാ. പീറ്ററിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് റിട്രീറ്റിലൂടെ ലക്ഷ്യം.
കൊച്ചി പൊന്നുരുന്നി ആസ്ഥാനമായ നൈവേദ്യ കേന്ദ്രമാക്കി, യോഗാ അധ്യാപനരംഗത്തേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി യോഗ ടിടിസി കോഴ്സും ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിലെ യോഗാ അലൈൻസ് ഇന്റർനാഷണലിന്റെ അംഗീകാരത്തോടെയുള്ള കോഴ്സാണിത്.
കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള പൂനയിലെ കൈവല്യധാമ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു യോഗയിൽ ഡിപ്ലോമയും ബംഗളൂരുവിലെ എസ്. വ്യാസ സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും ഫാ. പീറ്റർ നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ക്വാളിറ്റി കൗണ്സിൽ ഓഫ് ഇന്ത്യ നൽകുന്ന യോഗ പ്രഫഷണൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ഇദ്ദേഹം, ജാതിമതഭേദമെന്യേ അനേകം പേരെ യോഗ പരിശീലിപ്പിക്കുന്നു.
യോഗാ തെറാപ്പിയിൽ ഉന്നതപഠനം നടത്തിയതിനൊപ്പം പല വർഷങ്ങളുടെ അനുഭവസന്പത്തും ഫാ. പീറ്ററിനെ ശ്രദ്ധേയനാക്കുന്നു. സ്വാമി ശുഭാനന്ദ എന്നറിയപ്പെടുന്ന ഈശോസഭാംഗമായിരുന്ന വൈദികന്റെ യോഗാചര്യകൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു ഫാ. പീറ്റർ പറയുന്നു. പൗരോഹിത്യശുശ്രൂഷയും യോഗയും ആത്മീയമാർഗത്തിൽ സമന്വയിപ്പിച്ച്, അനേകരെ ആത്മാവബോധത്തിന്റെ നിറവിലേക്കുയർത്താൻ സാധിച്ചതിന്റെ സംതൃപ്തി അനുഭവിക്കാനായിട്ടുണ്ട്.
ചികിത്സയിൽ യോഗയ്ക്കു വലിയ സാധ്യതകളുണ്ട്. മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സൗഖ്യത്തിനു യോഗാ തെറാപ്പി സഹായകമാണെന്നും അദ്ദേഹം പറയുന്നു.
യോഗയെ ആത്മീയവഴികളോടു ചേർത്തു വൈദികൻ
02:13 AM Jun 21, 2018 | Deepika.com