തിരുവനന്തപുരം: ആരോഗ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളേയും കാൻസർ ഉൾപ്പെടെയുള്ള രോഗപരിശോധനയ്ക്ക് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു. എല്ലാവരെയും പരിശോധനയുടെ ഭാഗമാക്കും. ആശാവർക്കർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ഇതിനായി വിന്യസിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിയാണ് ആലോചിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
കാൻസർ നേരത്തെ തിരിച്ചറിയുന്നതിനു ലക്ഷ്യമിട്ട് ആർസിസി, മലബാർ കാൻസർ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സമ്പൂർണ കാൻസർ രജിസ്റ്റർ തയാറാക്കും. കാൻസറിന്റെ കാരണം കണ്ടെത്താൻ ഇതുവരെയുംകഴിഞ്ഞിട്ടില്ല. ഇതിനായുള്ള ഗവേഷണം ആർസിസിയുടെ നേതൃത്വത്തിൽ തുടരുകയാണ്.
കാൻസർ ചികിത്സ പരമാധി സൗജന്യമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പ്രാഥമിക പരിശോധനാ സംവിധാനം എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതോടെ ചികിത്സാ ചെലവ് ഗണ്യമായി കുറയും. കാൻസറിനെ ചെറുക്കാൻ വാക്സിൽ എന്ന തരത്തിൽ ലേഖനങ്ങൾ ആരോഗ്യ ജേർണലുകളിൽ വരുന്നുണ്ട്. ഇത്തരം വാക്സിനുകളുടെ സാധ്യത വിദഗ്ധരുടെ സമിതി പരിശോധിച്ച് സ്ഥിരീകരിക്കും.
സ്തനാബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം സംവിധാനം ഈ വർഷം കൊല്ലം, തിരൂർ സർക്കാർ ആശുപത്രികളിൽ ആരംഭിക്കും. ആലപ്പുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിൽ അടുത്ത ഘട്ടത്തിലും ഈ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, കോവൂർ കുഞ്ഞുമോൻ, കെ.ബി. ഗണേഷ്കുമാർ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
പ്രസവ ചികിത്സയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനത്തെ 66 ഡെലിവെറി പോയിന്റുകളിലും അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് സിസേറിയൻ വർധിക്കുകയാണ്. സാധാരണ പ്രസവം നടക്കാൻ സാഹചര്യമുണ്ടെങ്കിൽ അതിന് മുൻതൂക്കം നൽകണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
റിസ്ക് എടുക്കുവാൻ തയാറാകാതെ കൂടുതൽ പേരും സിസേറിയൻ തെരഞ്ഞെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭാഹരി, കെ. കുഞ്ഞിരാമൻ, വി.അബ്ദുറഹ്മാൻ, എസ്. രാജേന്ദ്രൻ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
എല്ലാ കുടുംബങ്ങളേയും കാൻസർ പരിശോധനയ്ക്കു വിധേയമാക്കും: മുഖ്യമന്ത്രി
02:13 AM Jun 21, 2018 | Deepika.com