തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർദത്തെ തുടർന്നു കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നു കേന്ദ്ര സർക്കാർ പിന്നോക്കം പോയതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയിൽ നിന്ന് ഇതാണു വ്യക്തമാകുന്നതെന്ന് വിഎസ് അച്യുതാനന്ദന്റെ സബ്മിഷനു മറുപടി പറയവേ ജി. സുധാകരൻ അറിയിച്ചു.
പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരേ വൻ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. ഇതിന്റെയെല്ലാം പ്രതിഫലനമാണ് മന്ത്രിയുടെ പുതിയ പ്രതികരണത്തിൽ ഉണ്ടായതെന്നു കരുതുന്നു.
കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കൈമാറിയിട്ടുണ്ട്. കൂടുതൽ സ്ഥലം ചോദിച്ചപ്പോൾ അതും കൈമാറാൻ തുടങ്ങിയെങ്കിലും ആവശ്യമില്ലെന്നു പിന്നീട് അറിയിച്ചു. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നിന്നു നേമം മുതൽ തിരുനൽവേലി വരെയുള്ള ഭാഗം മാറ്റുന്നതായി ഒൗദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐ.ബി. സതീഷിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി: സമ്മർദത്തെ തുടർന്നു കേന്ദ്രം പിന്നോക്കം പോയെന്നു മന്ത്രി
01:56 AM Jun 21, 2018 | Deepika.com