പാലാ: എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിക്കു പിടിക്കപ്പെട്ടതിനെത്തുടർന്ന് ഇറങ്ങിയോടിയ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. പാലാ സെന്റ് തോമസ് കോളജ് മൂന്നാം വർഷ ബി വൊക്കേഷണൽ ഫുഡ് ടെക്നോളജി വിദ്യാർഥി രാജാക്കാട് എൻ.ആർ. സിറ്റി തുരുത്തിമന അഭിനന്ദിനെ (22)യാണ് സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ നടന്ന പരീക്ഷയിൽ അഭിനന്ദ് ഉൾപ്പെടെ പത്തു കുട്ടികളെ കോപ്പിയടിച്ചതിന് ഇൻവിലിജേറ്റർ കോപ്പി കടലാസുമായി പിടികൂടിയിരുന്നു. പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടിയ അഭിനന്ദിനെ കോളജിന് ഒരു കിലോമീറ്റർ അകലെ കടപ്പാട്ടൂരിലെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലാ പോലീസ് മേൽനടപടി സ്വീകരിച്ചു.
ഇന്നലെ നടന്ന അഞ്ചാം സെമസ്റ്റർ ബി-വോക് പരീക്ഷയിൽ പത്തു കുട്ടികൾ ക്രമക്കേട് നടത്തിയതായി അധികൃതർ കണ്ടെത്തിയതായും യൂണിവേഴ്സിറ്റി അനുശാസിക്കുന്ന തരത്തിലുള്ള നിയമനടപടി സ്വീകരിച്ചതായും സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് ജോണ് മംഗലത്തിൽ അറിയിച്ചു.
വിദ്യാർഥിയുടെ നിർഭാഗ്യകരമായ മരണത്തിൽ കോളജ് അധികാരികളും അധ്യാപക-അനധ്യാപകരും വിദ്യാർഥി സമൂഹവും അങ്ങേയറ്റം ദുഃഖിതരാണെന്നും കുടുംബാംഗങ്ങളുടെ വേദനയിൽ ആത്മാർഥമായി പങ്കുചേരുന്ന് അനുശോചനം രേഖപ്പെടുത്തുന്നതായും പ്രിൻസിപ്പൽ അറിയിച്ചു.
കോപ്പിയടിക്കു പിടിക്കപ്പെട്ട വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
01:56 AM Jun 21, 2018 | Deepika.com