കൊടുങ്ങല്ലൂർ: ഖത്തർ ഷേഖിന്റെ പൂർണകായചിത്രം ലോകത്തെ വിഖ്യാതചിത്രകാരൻമാരെക്കൊണ്ട് വരച്ചുനൽകാമെന്നു വാഗ്ദാനംചെയ്ത് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി അറസ്റ്റിൽ. കൊടുങ്ങല്ലൂർ ശാന്തിപുരത്ത് താമസിക്കുന്ന മുളയ്ക്കൽ സുനിൽ മേനോനെ (47)യാണ് കൊടുങ്ങല്ലൂർ സിഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്നാണു പ്രതിയെ പിടികൂടിയത്. ഖത്തർ ഭരണാധികാരിയായ ഷേഖ് തമീം ബിൻ അൽത്താനിയുടെ 10 പൂർണകായ ചിത്രങ്ങൾ തുകൽ മാറ്റിൽ ഗോൾഡ്, കോപ്പർ ഫ്രെയിമുകളിൽ ലോക പ്രശസ്തരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചു നല്‍കാമെന്ന് ഖത്തർ മ്യൂസിയത്തിന്റെ ചെയർപേഴ്സണായ ഖത്തർ രാജാവിന്റെ സഹോദരിയുടെ പേരിൽ ഇ-മെയിൽ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
ഖത്തറിലെ ഒരു കന്പനിയിൽ ഓഡിറ്ററായി ജോലിചെയ്തിരുന്ന സുനിൽ മേനോൻ ജോലിയിൽനിന്നു പിരിഞ്ഞശേഷം ഓണ്‍ലൈൻ ബിസിനസുകൾ നടത്തിവരുകയായിരുന്നു. ഇതിനിടെയാണു ഖത്തർ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ നല്കാൻ പുരാവസ്തുക്കളുടെ ചിത്രങ്ങൾ അടങ്ങിയ സിഡികൾ മ്യൂസിയത്തിനു സമർപ്പിച്ചത്. മ്യൂസിയം അധികൃതർ ഇതിൽ താത്പര്യം കാണിച്ചില്ല.
തുടർന്ന് അമേരിക്കയിലെ ഓണ്‍ലൈൻ ബിസിനസ് കന്പനി എന്ന പേരിൽ വ്യാജ വിലാസം ഉണ്ടാക്കി ഷേഖിന്റെ ചിത്രങ്ങൾ വരച്ചുനൽകാമെന്ന കരാർ മ്യൂസിയത്തിന്റെ ചെയർപേഴ്സന്റെ വ്യാജ ഇ-മെയിൽ അഡ്രസിലൂടെ ഇയാൾ മ്യൂസിയം അധികൃതർക്ക് നൽകി. 10 കോടി 10 ലക്ഷം രൂപയ്ക്കായിരുന്നു കരാർ.
രാജകുടുംബത്തിന്റെ സന്ദേശമാണ് എന്ന് തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതർ അഡ്വാൻസ് തുകയായി അഞ്ചുകോടി അഞ്ചുലക്ഷം രൂപ സുനിൽ മേനോന്റെ പേരിൽ കൊടുങ്ങല്ലൂരിലെ എസ്ബിഐ ബാങ്കിലേക്കു ട്രാൻസ്ഫർ ചെയ്തു. പിന്നീട് മ്യൂസിയം അധികൃതർ ഖത്തറിൽനിന്ന് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവുമുണ്ടായില്ല. മ്യൂസിയം ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷെഫീക്ക് കേരള പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഖത്തർ രാജകുടുംബത്തെ കബളിപ്പിച്ച് കോടികൾ തട്ടിയ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ
01:56 AM Jun 21, 2018 | Deepika.com