കൊച്ചി: ആലുവ ജനസേവ ശിശുഭവനിൽ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനസേവ ശിശു ഭവൻ സർക്കാർ ഏറ്റെടുത്തതിനെതിരേ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്നു ഹർജി പിൻവലിക്കാൻ ജനസേവ ശിശുഭവൻ അധികൃതർ അനുമതി തേടി. ഹൈക്കോടതി ഇതനുവദിച്ചു.
ജനസേവയിൽ 60 ആണ്‍കുട്ടികളും 44 പെണ്‍കുട്ടികളുമുൾപ്പെടെ 104 കുട്ടികളാണ് ഉണ്ടായിരുന്നതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. ഇവരിൽ അന്യസംസ്ഥാന കുട്ടികളുമുണ്ട്. പല കുട്ടികൾക്കും നാട്ടിൽ രക്ഷിതാക്കളുണ്ട്. ആ നിലയ്ക്ക് ഇവരെ തടഞ്ഞുവച്ചിരിക്കുന്നത് കുറ്റകരമാണെന്നും ജനസേവയിൽനിന്ന് 50 കുട്ടികളെ കാണാതായതിന് അവർ വിശദീകരണം നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇവിടെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ് പലപ്പോഴും ചെയ്തത്.
പണം ശേഖരിക്കാൻ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചു പത്രപ്പരസ്യം നൽകി. ബ്രോഷർ അടിച്ചിറക്കി. ഇതൊക്കെ ബാലനീതി നിയമത്തിന്റെ ലംഘനമാണ്. ജനസേവ ശിശുഭവനു ബാലനീതി നിയമപ്രകാരമുള്ള രജിസ്ട്രേഷനില്ല. ജനസേവ അധികൃതരുടെ പക്കൽ കുട്ടികൾ സുരക്ഷിതരല്ലെന്നു കണ്ടാണു സർക്കാർ ഏറ്റെടുത്തത്.
ഇവരെ പുനഃരധിവസിപ്പിക്കുന്നതുവരെയാണ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ പോക്സോ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസുകൾ എടുത്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നു കുട്ടികളെ ഇവിടേക്ക് കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനു വേണ്ടിയാണോ എന്നതടക്കം അന്വേഷിക്കണമെന്നും സാമൂഹ്യക്ഷേമ-വനിതാ-ശിശു വികസന വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജനസേവയിൽ നിയമലംഘനം നടന്നെന്നു സർക്കാർ
01:56 AM Jun 21, 2018 | Deepika.com