തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 6,348.10 കോടി രൂപയെന്ന് കണ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ആകെ 130 പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 15 എണ്ണം പ്രവർത്തനരഹിതമെന്നും നിയമസഭയിൽ ഇന്ന് സമർപ്പിച്ച 2017 മാർച്ച് 31ന് അവസാനിച്ച വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി. 26,463.28 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള വരവ്. ഇത് ജിഡിപിയുടെ 4.04 ശതമാനമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിൽ 45 എണ്ണം 382.84 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ 64 എണ്ണം 2,216.01 കോടി രൂപ നഷ്ടം വരുത്തിവച്ചു. മൂന്നു സ്ഥാപനങ്ങൾ ലാഭമോ നഷ്ടമോ വരുത്തിയിട്ടില്ല. അതേസമയം നാലു പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ ഇതേവരെ ഒരു വാർഷിക കണക്കു പോലും സമർപ്പിച്ചിട്ടില്ല.
ലാഭത്തിൽ പതിവുപോലെ ബിവറേജസ് കോർപറേഷനാണ് മുന്നിൽ. നഷ്ടത്തിൽ കെഎസ്ആർടിസിയും. കെഎസ്എഫ്ഇ, സംസ്ഥാന വ്യവസായ വികസന കോർപറേഷൻ എന്നിവയാണ് ലാഭമുണ്ടായവയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ. കെഎസ്ഇബിയും സിവിൽ സപ്ലൈസുമാണ് നഷ്ടത്തിൽ കെഎസ്ആർടിസിക്കു തൊട്ടുപിന്നിൽ നിൽക്കുന്നത്.
മലബാർ സിമന്റ്സിൽ അസംസ്കൃത വസ്തുക്കളുടെ പർച്ചേസ് സുതാര്യമായല്ല നടന്നതെന്ന് സിഎജി കണ്ടെത്തി. ഇ- ടെൻഡറും ദർഘാസും വ്യവസ്ഥ പാലിക്കാതെയാണ് നടന്നത്. ഗുണമേന്മ ഉറപ്പാക്കാതെയാണ് അസംസ്കൃത വസ്തുക്കൾ വാങ്ങിയതെന്നും കൽക്കരി സമയത്ത് കിട്ടാത്തതിനാൽ ഫാക്ടറി രണ്ടു മാസത്തോളം അടച്ചിട്ടതു വഴി കോടികളുടെ നഷ്ടം സംഭവിച്ചെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ അക്കൗണ്ടന്റ് ജനറൽമാരായ ജി. സുധർമിണി, എസ്. സുനിൽ രാജ്, കെ.പി. ആനന്ദ് എന്നിവർ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 6,348.10 കോടി രൂപ
02:27 AM Jun 20, 2018 | Deepika.com