മറയൂർ: കാടിറങ്ങുന്ന ആക്രമണകാരികളായ കാട്ടാനകളെ നിലയ്ക്കുനിർത്താനായി തമിഴ്നാട്ടിലെ ആനപരിശീലന ക്യാന്പിൽ കേരളാ ആനകൾക്ക് പരിശീലനം ആരംഭിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ കാടിറങ്ങുന്ന ഒറ്റയാന്മാർ നിരവധി ജീവനുകൾ എടുക്കുകയും കാർഷികവിളകൾ നാശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേരളത്തിലെ ആനക്യാന്പുകളിലെ ആനകൾക്ക് പ്രശ്നകാരികളായ കാട്ടാനകളെ നേരിടുന്നതിനും കാട്ടിലേക്ക് വിരട്ടി ഓടിക്കുന്നതിനുമുള്ള പരിശീലനം നൽകാൻ തീരുമാനിച്ചത്.
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുത്തങ്ങ ആനക്യാന്പിലെ 20 വയസുള്ള സൂര്യൻ, കോന്നി ക്യാന്പിലെ 20 വയസുള്ള സുരേന്ദ്രൻ, കോടനാട് ക്യാന്പിലെ 22 വയസുള്ള നീലകണ്ഠൻ എന്നീ ആനകളെയാണ് മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിനായി തമിഴ്നാട്ടിലെ മുതുമല തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിൽ എത്തിച്ചിരിക്കുന്നത്.
ജനവാസമേഖലയിൽ ഒറ്റയാന്മാരുടെ ആക്രമണം രൂക്ഷമാകുന്പോൾ കേരളത്തിൽ കുംകി ആനകളില്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്നാണ് എത്തിച്ചിരുന്നത്. നിശ്ചിതകാലത്തേക്ക് എത്തിക്കുന്ന ആനകളെ കാലാവധിക്കുള്ളിൽ ദൗത്യം പൂർത്തിയാക്കിയില്ലെങ്കിലും തിരികെ അയയ്ക്കണമെന്നാണ് ധാരണ. കുംകി ആനകളെ എത്തിക്കുന്നതിന് വൻ ചെലവാണ്.
ശല്യക്കാരായ കാട്ടാനകളെ ചിന്നംവിളിച്ചും വിരട്ടിയും വനത്തിനുള്ളിലേക്ക് ഓടിക്കുന്നതിനുള്ള പരിശീലനമാണ് മുതുമലയിലെത്തിച്ച ആനകൾക്ക് നൽകുന്നത്. അഞ്ചു കുംകി ആനകളും അവയുടെ പരിശീലകരുമാണ് പരിശീലനം നൽകുന്നത്. പ്രത്യേക തരത്തിലുള്ള വ്യായാമങ്ങളും ഭക്ഷണ ക്രമവും പരിശീലനത്തിന്റെ ഭാഗമാണ്.
ഇരുപതു വർഷം മുൻപ് ശബരിമല വനത്തിൽനിന്നും തള്ളയാന ചരിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടിയാനയെ വനംവകുപ്പ് കോന്നി ആനക്കൂട്ടിലെത്തിച്ചതാണ് സുരേന്ദ്രൻ. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നാട്ടാനകളിൽ ഒന്നായ സുരേന്ദ്രനെ കുംകി ആനയാക്കുന്നതിൽ ആനപ്രേമി സംഘം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വനംവകുപ്പ് ആനകൾക്ക് തമിഴ്നാട്ടിൽ കുംകി കോച്ചിംഗ്
02:27 AM Jun 20, 2018 | Deepika.com