തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദത്തിനു പിന്നാലെ പുതിയ ആരോപണവുമായി പ്രതിപക്ഷം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കായി നിയോഗിച്ചവർക്കു ശമ്പളം നല്കുന്നത് ക്യാമ്പ് ഫോളോവർ എന്ന പേരിലാണെന്നു കെ. മുരളീധരൻ എംഎൽഎ നിയമസഭയിൽ ആരോപിച്ചു.
ക്യാമ്പ് ഫോളോവർമാരായി നിയോഗിക്കുന്നവരെ മറ്റു ജോലികളിലേക്കു മാറ്റുന്നതു സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടുകയായിരുന്നു മുരളീധരൻ. രാജസ്ഥാൻകാരനായ ഐപിഎസുകാരനെക്കുറിച്ചാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. എഡിജിപിയുടെ മകളുടെ മർദനത്തിന് ഇരയായി ഗുരുതര പരിക്കുകളോടെ ചികിത്സ തേടിയ പോലീസുകാരനെതിരേ സ് ത്രീപീഡനത്തിനു കേസ് എടുത്തതാണോ പോലീസ് നടപടി? ക്യാമ്പ് ഫോളോവർമാർ ഇപ്പോൾ കൊച്ചമ്മമാരുടെ പേറെടുക്കാനും ഐപിഎസുകാരുടെ വീട്ടിലെ പട്ടിക്ക് മീൻപൊരിക്കാനും പോകേണ്ട സ്ഥിതിയാണ്. ഒരു എഡിജിപി കുറ്റം ചെയ്യുമ്പോൾ മറ്റൊരു എഡിജിപിയെക്കൊണ്ടാണോ അന്വേഷണം നടത്തേണ്ടതെന്നും മുരളീധരൻ ചോദിച്ചു.
സംസ്ഥാനത്തിന്റെ പൊതുവായ രീതിക്കു നിരക്കുന്നതല്ല ദാസ്യവൃത്തി എന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ക്യാമ്പ് ഫോളോവർമാരെ ജോലിക്കായി നിയമിക്കാറില്ല.
സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടു മൂലമാണ് അടിക്കടി പോലീസിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സുരക്ഷാ ജീവനക്കാരുടെ നിയമനം സമിതിയുടെ റിപ്പോർട്ട് പ്രകാരം
വിശിഷ്ട വ്യക്തികളുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സുരക്ഷാ അവലോകന സമിതിയുടെ നിർദേശപ്രകാരമാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമിതി ഇതു സംബന്ധിച്ച അവലോകനം ആറു മാസം കൂടുമ്പോൾ നടത്തുന്നുണ്ട്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരു സിവിൽ പോലീസ് ഓഫീസറെയും എസ്പി റാങ്കിലുള്ളവർക്ക് രണ്ട് സിപിഒമാരെയും ഡിഐജി മുതൽ മുകളിലോട്ടുള്ളവർക്ക് രണ്ട് സിപിഒ, എസ്സിപിഒമാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കാം.
എസ്പി റാങ്കിനു മുകളിലോട്ടുള്ളവരുടെ സുരക്ഷയ്ക്കായി 335 പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് വ്യക്തികൾക്കും ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.
സംസ്ഥാനത്ത് ന്യായാധിപരുടെ സുരക്ഷയ്ക്കായി 173 പോലീസ് ഉദ്യോഗസ്ഥരെയും, നിയമോപദേശകരുടെയും സർക്കാർ അഭിഭാഷകരുടെയും സുരക്ഷയ്ക്കായി 26 പേരെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷയ്ക്കായി 388 ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് മേൽപ്പറഞ്ഞവരുടെ വസതികളിലും താമസസ്ഥലത്തും പോലീസ് സേനാംഗങ്ങളെ പാറാവ് ഡ്യൂട്ടിക്കും യാത്രാ വേളകളിൽ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടികൾക്കും നിയോഗിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐപിഎസുകാരന്റെ ഭാര്യയുടെ പ്രസവശുശ്രൂഷയ്ക്കുക്യാമ്പ് ഫോളോവറെ നിയമിച്ചെന്നു പ്രതിപക്ഷം
02:27 AM Jun 20, 2018 | Deepika.com