കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ്. ദുരന്തത്തില്‍ പതിനാലുപേര്‍ മരിച്ചിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സമീപകാലത്ത് മലബാര്‍ കണ്ട ഏറ്റവും വലിയ ദുരന്തമാണ് കരിഞ്ചോലമലയില്‍ ഉണ്ടായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക തീര്‍ത്തും അപര്യാപ്തമാണ്. സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷവുമാണ് പ്രഖ്യാപിച്ചത്. സ്വന്തം കൃഷിഭൂമിയടക്കം ഒലിച്ചുപോയവര്‍ക്ക് ഈ തുകകൊണ്ട് എന്ത് ചെയ്യാനാകും. കുടുംബത്തില്‍ ഒരാള്‍ മാത്രം അവശേഷിച്ച അവസ്ഥയുണ്ട്. ഇവര്‍ക്ക് ഈ തുക ലഭിച്ചതുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം അനുവദിക്കാനും വീടുനിര്മിച്ചുനല്കാനും സര്‍ക്കാര്‍ തയ്യാറാകണം.
ദുരന്തം നടന്ന സ്ഥലത്ത് റവന്യൂമന്ത്രി എത്തിയത് നാലുദിവസത്തിനുശേഷമാണ്. 30 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നടത്തിയ അനധികൃത തടയണ നിര്‍മാണവും ദുരന്തത്തിന് ആക്കം കൂട്ടി.
കക്കാടം പൊയിലിലുള്ള പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനുള്ള താത്കാലിക സ്റ്റോപ്പ് മെമ്മോ സ്ഥിരമാക്കണം. അനധികൃത തടയണ പ്രദേശത്തേക്ക് ജന പ്രതിനിധികളോടുപോലും ആലോചിക്കാതെ എംഎല്‍എ 15 ലക്ഷം റോഡിനായി അനുവദിച്ചത് സംശയാസ്പദമാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ചെയര്മാന് പി.ശങ്കരന് , കണ്‍വീനര്‍ എം.എ.റസാഖ്, ഉമ്മര്‍ പാണ്ടികശാല, കെ.കെ.നാരായണന് , സി.വീരാന്‍ കുട്ടി, നാരായണന് കുട്ടി, ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ്
02:27 AM Jun 20, 2018 | Deepika.com