കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകീയമാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നടപ്പാക്കിയ ഒരു ദിവസത്തെ "സൗജന്യയാത്ര' യാത്രക്കാർ ആഘോഷമാക്കി. മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകൾ ഇന്നലെ ഇടമുറിയാതെ പ്രവഹിക്കുകയായിരുന്നു. രാവിലെ ആറു മുതൽ രാത്രി പത്തു വരെ നീണ്ട സൗജന്യയാത്രയിൽ യാത്ര ചെയ്തത് 1,31,392 പേർ.
കൊച്ചി മെട്രോയെ സംബന്ധിച്ച് ഇതു റിക്കാർഡാണ്. ഉദ്ഘാടനം കഴിഞ്ഞ ആദ്യ ആഴ്ചയിലെ ഒരു ദിവസം 90,000 നു മുകളിൽ യാത്രക്കാരെത്തിയതാണു പഴയ റിക്കാർഡ്. കനത്തമഴ അവഗണിച്ചും ബസുകൾ ഉപേക്ഷിച്ചും ആളുകൾ മെട്രോയിൽ കയറാനെത്തി. രാവിലെ 11 ആയതോടെ പ്രധാന സ്റ്റേഷനുകളിൽ നിയന്ത്രിക്കാനാകാത്തവിധം തിരക്കായിരുന്നു. ഒരു ട്രെയിനിൽ പരമാവധി 940 യാത്രക്കാർക്കു മാത്രമേ കയറാനാകൂ എന്നതിനാൽ യാത്രക്കാരുടെ പ്രവേശനം ചില സമയങ്ങളിൽ പോലീസിനു നിയന്ത്രിക്കേണ്ടിയും വന്നു.
യാത്രക്കാരെ നിയന്ത്രിക്കാനായി പതിവിലും ഇരട്ടി പോലീസുകാരെ വിന്യസിച്ചിരുന്നു. മെട്രോയിലെ ജോലിക്കാർക്കും ഇന്നലെ പിടിപ്പതു പണിയായി. വിദ്യാർഥികളാണ് അധികമായും സൗജന്യയാത്ര പ്രയോജനപ്പെടുത്തിയത്. ഷോപ്പിംഗിനും മറ്റുമായി കൊച്ചി യിലേക്കു വന്നവരും സൗജന്യയാത്ര ആഘോഷമാക്കി. മെട്രോയിൽ ഇതുവരെ യാത്ര ചെയ്യാത്തവരും മെട്രോ യാത്രക്കാരായി.
2017 ജൂണ് 17നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ 19 മുതലാണു വാണിജ്യാടിസ്ഥാനത്തിൽ ഓടിത്തുടങ്ങിയത്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായാണു "ഫ്രീ റൈഡ് ഡേ' എന്ന പേരിൽ സൗജന്യയാത്ര ഒരുക്കിയത്. ആലുവയിൽ നിർമിച്ച ലിങ്ക് ബ്രിഡ്ജിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കളമശേരി എസ് സിഎംഎസ്, എടത്തല അൽ അമീൻ കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കൊച്ചി മെട്രോയുടെ "സൗജന്യം' ആഘോഷമാക്കി യാത്രക്കാർ
02:27 AM Jun 20, 2018 | Deepika.com