തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്താൻ നിയമനിർമാണം നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2018-ലെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഭേദഗതി ബിൽ, 2018-ലെ കേരള സർവകലാശാലാ ഭേദഗതിബിൽ, 2018-ലെ കേരള സർവകലാശാലാ സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണ ബില്ലുകൾ എന്നിവയുടെ ചർച്ചയ്ക്കു നിയമസഭയിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലെയും കോഴ്സുകളെക്കുറിച്ചു പഠിച്ച് അന്തർദേശീയ നിലവാരമുള്ള സിലബസുണ്ടാക്കി കോഴ്സുകൾ ആരംഭിക്കും. നിലവിലെ കോഴ്സുകളിൽനിന്ന് അടർത്തിമാറ്റിയതല്ലാത്ത പുതിയതലമുറ കോഴ്സുകൾ വരണം. സോഫ്റ്റ്വേർ മാറിയപ്പോൾ തൊഴിൽ ലഭിക്കാതെ വന്ന മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ പോലുള്ള കോഴ്സുകൾ പഠിച്ചിറങ്ങിയവരുടെ ഗതിവരാത്ത പുതിയ കോഴ്സുകൾ തുടങ്ങും. കേരളത്തിലെ കോളജുകളിലെ അധ്യാപകർക്ക് മികച്ച നിലവാരമുണ്ട്. മികച്ച ഗവേഷണങ്ങൾ നടന്നു വരികയാണ്. കേരളത്തിലെ കോളജുകൾക്ക് കുറവുകളുണ്ടാകാം പക്ഷേ കുറച്ചു കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
സിൻഡിക്കറ്റിലും സെനറ്റിലും ഭൂരിപക്ഷമുണ്ടാക്കാനുള്ള സർക്കാരിന്റെ അഭ്യാസമാണ് ഭേദഗതി ബില്ലുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ എതിർപ്പോടെ ബില്ലുകൾ നിയമസഭ പാസാക്കി.
ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്താൻ നിയമനിർമാണം നടത്തും: മന്ത്രി രവീന്ദ്രനാഥ്
02:06 AM Jun 20, 2018 | Deepika.com