കൊച്ചി: ജോലി സമയം കഴിഞ്ഞ് ജീവനക്കാർ ഓഫീസ് പരിസരത്ത് പ്രകടനവും ധർണയും നടത്തിയാലും ഔദ്യോഗിക പെരുമാറ്റദൂഷ്യം ആരോപിച്ച് അച്ചടക്ക നടപടിയെടുക്കാനാവുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ്) ഓഫീസിൽ സീനിയർ ഓഡിറ്ററായിരുന്ന എ. കുഞ്ഞുരാമനെതിരേ 2007 ഓഗസ്റ്റിൽ ധർണ നടത്തിയതിന്റെ പേരിൽ നടപടിയെടുത്തത് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ധർണ നടത്തിയതിന്റെ പേരിൽ കുഞ്ഞുരാമനെതിരെ ശിക്ഷാ നടപടിയെടുക്കാൻ എൻക്വയറി ഓഫീസർ നിർദേശിച്ചു. തുടർന്ന് ശന്പളവും ഇൻക്രിമെന്റും വെട്ടിക്കുറച്ച് ശിക്ഷാ നടപടിയെടുത്തു. ഇതിനെ ചോദ്യം ചെയ്ത് കുഞ്ഞുരാമൻ നൽകിയ ഹർജിയിൽ കേസ് പുനഃപരിശോധിക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അപ്പീൽ നൽകിയത്.
ഹർജി പരിഗണിക്കവേ ഓഫീസ് സമയം കഴിഞ്ഞാണ് ധർണ നടത്തിയതെന്നായിരുന്നുകുഞ്ഞുരാമന്റെ പ്രധാന വാദം. എന്നാൽ ജോലിസമയം കഴിഞ്ഞ് ധർണ നടത്തുന്നതും ഔദ്യോഗിക പെരുമാറ്റ ദൂഷ്യമാണെന്നു കോടതി പറഞ്ഞു.
ജോലിഭാരം കൂടുന്നതുമൂലം പല ഓഫീസുകളും ജോലി സമയം കഴിഞ്ഞും പ്രവർത്തിക്കാറുണ്ട്. അതിനാൽ സേവനം ലഭിക്കേണ്ടവർക്ക് സമയം കഴിഞ്ഞും ഓഫീസിൽ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. ജോലി സമയം കഴിഞ്ഞ് ഓഫീസ് പരിസരത്ത് ധർണയും പ്രകടനവും നടത്താമെന്ന് പറയുന്നത് തൊഴിൽ സംസ്കാരത്തിന് ചേരുന്നതല്ല. അതിനാൽ ശിക്ഷാ നടപടിയിൽ തെറ്റില്ല.
എന്നാൽ ശിക്ഷ പുനഃപരിശോധിക്കണമെന്നു നിർദേശിച്ച ട്രൈബ്യൂണലിന്റെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്ത് വർഷം മുന്പ് നടന്ന സംഭവമാണ്. തൊഴിൽ മേഖലയിലെ സമാധാനപരമായ സാഹചര്യവും തൊഴിലുടമാ - തൊഴിലാളി സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി ശിക്ഷയുടെ കാര്യം അധികൃതർക്ക് പുനഃപരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോലിസമയം കഴിഞ്ഞ് ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചാലും നടപടിയെടുക്കാം: കോടതി
01:57 AM Jun 20, 2018 | Deepika.com