തൊടുപുഴ: അഞ്ചു വർഷമായി ജയിലിൽ കഴിയുകയാണെന്നും തനിക്കു മാത്രം പരോൾ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായി സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് ജയിൽ ഡിജിപിയോട് വിശദീകരണം തേടി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണൻ കഴിഞ്ഞ മാർച്ച് പത്തിനാണ് പരോളിന് അപേക്ഷ നൽകിയത്.
സോളാർ കേസിലെ കൂട്ടുപ്രതിയായ സരിത എസ്. നായർ പുറത്തിറങ്ങിയിട്ട് മൂന്നു വർഷമായി. ടി.പി. ചന്ദ്രശേഖരൻ വധം, കണിച്ചുകുളങ്ങര കൂട്ടക്കൊല, ചെങ്ങന്നൂർ ഭാസ്കര കാർണവർ വധകേസ് ഉൾപ്പെടെ പ്രമാദമായ കേസുകളിലെ പ്രതികൾക്ക് പരോൾ അനുവദിക്കുന്പോൾ ബിജു രാധാകൃഷ്ണന് പരോൾ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അഭിഭാഷക നിഷ കെ.പീറ്റർ മനുഷ്യവകാശ കമ്മിഷന് നൽകിയ പരാതിയിലുള്ളത്.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് രണ്ട് വർഷം പൂർത്തിയാകുന്പോൾ പരോൾ അനുവദിക്കാം. ജില്ലാ പ്രൊബേഷണറി ഓഫിസറും പോലീസും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പരോൾ ലഭിക്കുക. പ്രൊബേഷണറി ഓഫിസർ ബിജു രാധാകൃഷ്ണന് അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പോലീസ് റിപ്പോർട്ട് എതിരാണെന്ന് മനുഷ്യാവാകാശ കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു. വിവാദമായ കേസിലെ പ്രതിയെന്നും സുരക്ഷാ പ്രശ്നമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
വയോധികയും ഗുരുതര രോഗാവസ്ഥയിലുമായ മാതാവിനെ കാണാനും വിവിധ രോഗങ്ങളാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്ന ബിജു രാധാകൃഷ്ണനു തുടർചികിൽസ തേടാനും പരോൾ അനുവദിക്കണമെന്നാണ് ആവശ്യം
പരോൾ ലഭിക്കുന്നില്ല: മനുഷ്യാവകാശ കമ്മീഷനു ബിജു രാധാകൃഷ്ണന്റെ പരാതി
01:50 AM Jun 20, 2018 | Deepika.com