തിരുവനന്തപുരം : കിഫ്ബി ധനസഹായത്തോടെ തദേശസ്വയംഭരണ സ്ഥാപനങ്ങൾ ആധുനിക ശ്മശാനങ്ങൾ നിർമിക്കാനുള്ള പദ്ധതി ആരംഭിച്ചതായി മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ശ്മശാനങ്ങളില്ല. 57 ഗ്രാമപഞ്ചായത്തുകളിൽ വാതക ശ്മശാനങ്ങളും ഏഴു ഗ്രാമപഞ്ചായത്തുകളിൽ വൈദ്യുത ശ്മശാനങ്ങളും 34 നഗരസഭകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനങ്ങളുമുണ്ട്. ഒരു സൗകര്യങ്ങളുമില്ലാത്ത 22 നഗരസഭകളും 475 ഗ്രാമപഞ്ചായത്തുകളും ഉണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തു നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിനായി കോക്കനട്ട് മിഷൻ നടപ്പാക്കുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. ഈ വർഷം തന്നെ പദ്ധതി ആരംഭിക്കും.
2028 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പദ്ധതിയാണിത്. ഈ വർഷം 79 പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി നടപ്പാക്കും. ഇതിനായി 3980 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണയുടെ ഉത്പാദനവും വിൽപനയും കർശനമായി തടയും. ഇതിനായി പരിശോധന കർശനമാക്കും. 45 കമ്പനികൾക്കെതിരേ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകർക്കും കർഷക കൂട്ടായ്മകൾക്കും സഹായകരമായി സംസ്ഥാനത്തു നാളികേര പാർക്കുകൾ സ്ഥാപിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും വിപണനം ചെയുന്നതിനുമുള്ള പശ്ചാത്തല സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെകോഴിക്കോട് ജില്ലയിലാണു നാളികേര പാർക്കുകൾ സ്ഥാപിക്കുവാൻ ഉദേശിക്കുന്നതെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു.
കിഫ്ബി ധനസഹായത്തോടെ ആധുനിക ശ്മശാനങ്ങൾ നിർമിക്കും
01:50 AM Jun 20, 2018 | Deepika.com