ചേർത്തല: നിർത്തിയിട്ട ലോറിക്കു പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു. 11 പേർക്കു പരിക്കേറ്റു. ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം. ബസിലെ ക്ലീനർ കോയന്പത്തൂർ പീലത്തോട് ശ്രീറാംനഗറിൽ ജോർജിന്റെ മകൻ മനോജ് കുമാറാ(29)ണ് മരിച്ചത്. ഡ്രൈവർക്കു സമീപം കാബിനിൽ ഇരിക്കുകയായിരുന്ന മനോജ് അപകടസ്ഥലത്തു തന്നെ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെയാണ് അപകടം.
അപകടത്തിൽ ബസിലുണ്ടായിരുന്ന 11 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി വിദ്യയുടെ കാലൊടിഞ്ഞു. പരിക്കേറ്റവരെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയന്പത്തൂരിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എ വണ്‍ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷന്റെ കിഴക്കേ പാതയോരത്ത് കിടക്കുന്ന ലോറിയുടെ പിന്നിൽ വന്നാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഇടതുവശം പൂർണമായി തകർന്നു.
ബസിന്റെ ഇടതുവശം ഇരിക്കുകയായിരുന്ന മനോജ്കുമാർ ബസിൽ കുടുങ്ങി പോകുകയായിരുന്നു. ബാക്കിയുള്ള യാത്രക്കാരെ ബസിന്റെ പിന്നിലുള്ള എമർജൻസി വാതിലിലൂടെ പുറത്തേക്ക് ഇറക്കി രക്ഷപെടുത്തി. പരിക്കേറ്റവരെ പോലീസിന്റെ വാഹനത്തിൽതന്നെ താലൂക്കാശുപത്രിയിലെത്തിച്ചു. മനോജിനെ ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
നിർത്തിയിട്ട ലോറിക്കു പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു
01:33 AM Jun 20, 2018 | Deepika.com