തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ വീട്ടു ജോലിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി നിയോഗിക്കുന്ന പ്രവണത പൂർണമായും അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പോലീസിൽ ഉന്നത ഉദ്യോഗസ്ഥർ മറ്റു ജീവനക്കാരെ വ്യക്തിപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന സമ്പ്രദായം കാലങ്ങളായി നിലവിലുണ്ട്. ബ്രിട്ടീഷ് പോലീസ് ഭരണത്തിൽനിന്നു കൈമാറിവന്ന ജീർണമായ സംസ്കാരമാണിത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇതു തുടരുന്നു. ഒൗദ്യോഗിക കാര്യങ്ങൾക്കായി വിന്യസിക്കേണ്ട പോലീസ് കോണ്സ്റ്റബിൾമാരെയും മറ്റും വീട്ടാവശ്യങ്ങൾക്കും വ്യക്തിപരമായ സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നു പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കെ. ശബരീനാഥന്റെ സബ്മിഷനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരും പോലീസ് മേധാവിയും നൽകുന്ന നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ഏത് ഉന്നത ഉദ്യോഗസ്ഥനെതിരേയും കർശന നടപടി സ്വീകരിക്കും.
എഡിജിപി സുധേഷ്കുമാറിന്റെ ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ ദേഹോപദ്രവം ഏൽപ്പിച്ച് ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മകളെ പ്രതിയാക്കി മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ എഡിജിപിയുടെ മകളുടെ മൊഴിപ്രകാരവും കേസ് എടുത്തിട്ടുണ്ട്.
അന്വേഷണം ഫലപ്രദമായി നടത്തുന്നതിന് ബറ്റാലിയൻ എഡിജിപി സ്ഥാനത്തുനിന്ന് സുദേഷിനെ മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പോലീസ് അച്ചടക്കമുള്ള സേനയാണ്. അച്ചടക്കം ലംഘിക്കാൻ എന്തെങ്കിലും പഴുതാക്കുന്നതും അനുവദിക്കാനാവില്ല.
അച്ചടക്കത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതും അനുവദിക്കാനാവില്ല. ഈ വിധത്തിലുള്ള സമതുലിതമായ ഒരു സമീപനമാവും സർക്കാരിൽ നിന്നുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോലീസിലെ ദാസ്യപ്പണി അനുവദിക്കില്ല: മുഖ്യമന്ത്രി
02:27 AM Jun 19, 2018 | Deepika.com