താമരശേരി: കാരാട്ട് റസാഖ് എംഎൽഎയെ ഒരു പറ്റം ആളുകൾ കൈയേറ്റം ചെയ്തു.
എംഎൽഎയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിൽ തിരച്ചിൽ നടത്തുന്നതിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷിയോഗം കഴിഞ്ഞ് പോകുന്നതിനിടയിലാണ് കൈയേറ്റം നടന്നത്.
യോഗത്തിൽ സംസാരിച്ച ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സന്നദ്ധസംഘടനാ പ്രവർത്തകരും തീരുമാനമെടുക്കുന്നതിനായി പ്രസിഡന്റിന്റെ ഓഫീസിലേക്ക് മാറിയതിൽ ഒരു വിഭാഗം ആളുകൾ പ്രകോപിതരായി ബഹളമുണ്ടാക്കി. തീരുമാനം അറിയിക്കുന്നതിന് എംഎൽഎ തിരിച്ചെത്തി വീണ്ടും യോഗം ചേർന്നപ്പോൾ യുവാക്കൾ സംസാരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. അതനുസരിച്ച് സംസാരിക്കാൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷണിച്ചപ്പോൾ എംഎൽഎ തന്നെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും യോഗം അവസാനിപ്പിച്ച് എംഎൽഎ ഹാളിൽ നിന്നിറങ്ങിയപ്പോൾ കൈയേറ്റം ചെയ്യുകയുമായിരുന്നു.
ലീഗ് വിട്ട് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത് മുതൽ അദ്ദേഹത്തിനെതിരേ പലയിടത്തും കൈയേറ്റ ശ്രമമുണ്ടായതിനെത്തുടർന്ന് പ്രത്യേക പോലിസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
കാരാട്ട് റസാഖ് എംഎൽഎയെ കൈയേറ്റം ചെയ്തു
02:27 AM Jun 19, 2018 | Deepika.com