തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് ഇന്നലെ തിരുവനന്തപുരത്ത് പരീക്ഷണ സർവീസ് ആരംഭിച്ചു. സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു.
ഇലക്ട്രിക് ബസ് അഞ്ചു ദിവസം തിരുവനന്തപുരത്തും തുടർന്നുള്ള അഞ്ച് ദിവസം വീതം കൊച്ചിയിലും കോഴിക്കോടും സർവീസ് നടത്തും. 15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ്. എസി ബസിന്റെ നിരക്കാണ് ഇലക്ട്രിക് ബസിനും- ഒരു കിലോ മീറ്ററിന് ഇരുപത് രൂപ. തുടർന്നുള്ള ഒരോ കിലോമീറ്ററിനും ഒന്നര രൂപവീതവും. 12 മീറ്റർ നീളമുള്ള ബസിന് 35 സീറ്റുകളാണുള്ളത്.
ബസിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 45 മണിക്കൂർ വേണം. ഒരു തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടും. എന്നാൽ സുരക്ഷ കണക്കിലെടുത്ത് 300 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു കിലോമീറ്റർ ഓടുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. കെഎസ്ഇബിയുടെ വ്യാവസായികാവശ്യത്തിനുള്ള താരിഫ് പ്രകാരം ആറു രൂപയാണ് ഒരു യൂണിറ്റിന് ചെലവ് വരുക. ഡീസൽ, സിഎൻജി ബസുകളേക്കാൾ ചെലവും കുറവാണ് ഇലക്ട്രിക് ബസുകൾക്ക്.
ബസിന്റെ ആദ്യ സർവീസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനു സമീപം ഐഎൻടിയുസി യൂണിയൻ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി . ബസ് വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നതിനെതിരേയായിരുന്നു പ്രതിഷേധം.
ചടങ്ങിൽ കൗണ്‍സിലർ എം.വി. ജയലക്ഷ്മി അധ്യക്ഷനായിരുന്നു. ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ.തച്ചങ്കരി, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ, ഗോൾഡ് സ്റ്റോണ്‍ കന്പനി ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സ്വരൂപ് തുടങ്ങിയവർ സംബന്ധിച്ചു.
കെഎസ്ആർടിസിയുടെ ഇലക് ട്രിക് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു
02:27 AM Jun 19, 2018 | Deepika.com